ട്രംപിനെ ട്വിറ്ററില്‍ തിരികെയെത്തിച്ച് ഇലോണ്‍ മസ്‌ക്

വിലക്കിയ ട്വിറ്ററിന്റെ നടപടിയെ തിരുത്തി ഇലോണ്‍ മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുയായികള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയ ട്വിറ്ററിന്റെ നടപടിയെ തിരുത്തി ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌ക്.

യുഎസ് ജനപ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയിരുന്നു. ഇതിന് പിന്നാലെ ട്രംപിനെ ട്വിറ്ററിലേക്ക് തിരിച്ച് പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ട്വിറ്ററില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു.

https://youtu.be/4EdLN6eroLY

ട്രംപിനെ തിരികെയെത്തിക്കണമെന്ന അഭിപ്രായത്തിന് മുന്‍തൂക്കം ലഭിച്ചതിനെ തുടര്‍ന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പ്രഖ്യാപനം. ഇലോണ്‍ മസ്‌ക്കിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ട്രംപ് ട്വിറ്ററില്‍ തിരികെയെത്തി.പോളില്‍ പങ്കെടുത്തവരില്‍ 51.8 ശതമാനം പേര്‍ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.

48.2 ശതമാനം ആളുകള്‍ പ്രതികൂലിച്ചു. ജനത്തിന്റെ വാക്കുകള്‍ തന്നെ ദൈവത്തിന്റെതുമെന്നും അതിനാല്‍ ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയ ട്വിറ്റര്‍ നടപടി തിരുത്തുകയാണെന്നു ഇലോണ്‍ മസ്‌ക് പ്രഖ്യാപിക്കുകയും ചെയ്തു.2021 ജനുവരി 6നാണ് ട്രംപിനെ ട്വിറ്റര്‍ വിലക്കിയത്.

തിരഞ്ഞെടുപ്പുകാലം മുതല്‍ ട്രംപുമായി നിരന്തര സംഘര്‍ഷത്തിലായിരുന്ന ട്വിറ്റര്‍ അദ്ദേഹത്തിന്റെ 8.8 കോടി ഫോളോവേഴ്‌സ് ഉണ്ടായിരുന്ന @realDonaldTrump എന്ന അക്കൗണ്ടാണ് പൂട്ടിയത്. ട്രംപിന്റെ ഭാഗത്തു നിന്ന് കൂടുതല്‍ അക്രമാഹ്വാനങ്ങള്‍ക്കുള്ള സാധ്യത മുന്നില്‍ക്കണ്ടായിരുന്നു നടപടി. ട്വിറ്ററിനു പുറമേ ഫെയ്സ്ബുക് ഉള്‍പ്പടെയുള്ള മിക്ക സമൂഹമാധ്യമങ്ങളും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Exit mobile version