പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതി കോടതിയില്‍

വയനാട്: വയനാട്ടില്‍ പോക്‌സോ കേസ് അതിജീവിതയെ എ എസ് ഐ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതി കോടതിയില്‍. എ എസ് ഐ ടി ജി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ കല്‍പ്പറ്റ പോക്‌സോ കോടതി നാളെ വിധി പറയും. ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയ പെണ്‍കുട്ടിയെ എ എസ് ഐ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതി ടി ജി ബാബു ഒളിവിലാണ്. പ്രതിയ്ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പെണ്‍കുട്ടിയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ പ്രതി ടി ജി ബാബു ഒളിവില്‍ പോവുകയായിരുന്നു. അറസ്റ്റ് വൈകിപ്പിച്ചതിലൂടെ അമ്പലവയല്‍ എഎസ്‌ഐയ്ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയെന്നാണ് പരാതി. അറസ്റ്റ് വൈകുന്നതില്‍ അതൃപ്തിയുമായി അതിജീവിതയുടെ കുടുംബവും വിവിധ ആദിവാസി സംഘടനകളും രംഗത്തെത്തിയിരുന്നു. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം തേടാനുള്ള സഹായം പോലീസ് ഒരുക്കി നല്‍കുകയാണെന്നാണ് ആരോപണം. ഊട്ടിയില്‍ തെളിവെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ സോബിന്‍, സിപിഒ പ്രജിഷ എന്നിവര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല.

 

Exit mobile version