മലപ്പുറം താനൂരില്‍ നാല് വയസുകാരനെ തെരുവ് നായ്കള്‍ കടിച്ചു കീറി: തലയും മുതുകിലും കടിച്ചെടുത്ത നിലയില്‍

മലപ്പുറം: മലപ്പുറം താനൂര്‍ താനാളൂരില്‍ നാല് വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. വട്ടത്താണി കുന്നത്തുപറമ്പില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്വാനെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നായ്ക്കളുടെ ആക്രമണത്തില്‍ ശരീരമാകെ മുറിവേറ്റ് ബോധരഹിതനായ അവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുക ആയിരുന്നു. തലയുടെ ഒരു ഭാഗവും മുതുകും നായ്ക്കള്‍ കടിച്ചുകീറിയ നിലയിലാണ്.

ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് നാളെ കുട്ടിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

ഉച്ചയോടെ വീടിന് പുറത്തേക്ക് ഒറ്റയ്ക്ക് ഇറങ്ങിയ കുട്ടിയ ആറ് നായകള്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കുട്ടിയെ കാണാതാത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറ്റത്ത് ഇറങ്ങി പരിശോധിച്ചപ്പോള്‍ ആണ് കുട്ടി ബോധരഹിതനായി കിടക്കുന്നത് കണ്ടത്. തലയുടെ പിന്‍ഭാഗത്തും മുതുകിലും കടിച്ചു പറിച്ചെടുത്ത നിലയിലായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവും പിതൃസഹോദരനും ചേര്‍ന്ന് നായകളെ തുരത്തിയോടിച്ച ശേഷം കുട്ടിയെ തിരൂരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതിമാരകമായി പരിക്കേറ്റ കുട്ടിക്ക് കരയാനോ നിലവിളിക്കാനോ പറ്റാത്ത അവസ്ഥയിലാണ്.

 

 

Exit mobile version