തൃശൂർ: ചെണ്ട വിദ്വാന്‍ മട്ടന്നൂർ ശങ്കരൻകുട്ടി കേരള സംഗീത നാടക അക്കാദമി ചെയർമാനായി ചുമതലയേറ്റു. ചരിത്രത്തിൽ ആദ്യമായാണ് സംഗീത നാടക അക്കാദമിയുടെ അമരത്തേക്ക് മേള വിദഗ്ധൻ ചെയർമാനായി എത്തുന്നത്.
പുഷ്പവതിയാണ് വൈസ് ചെയർപേഴ്സൺ. സംഗീത നാടക അക്കാദമി ചെയർമാനായി ചുമതലയേറ്റ ശേഷം, ചെയർമാനെന്ന നിലയിൽ സമൂഹത്തെയും കലാകാരൻമാരെയും ഒരുമിച്ച് കൊണ്ടുപോകുന്ന ദൗത്യം ഏറ്റെടുക്കുമെന്ന് മട്ടന്നൂർ ശങ്കരൻകുട്ടി പറഞ്ഞു.
പുതിയ ഭരണസമിതി അംഗങ്ങളെ വരവേൽക്കാൻ കലാ രംഗത്ത് നിന്ന് നിരവധി പേരാണ് സംഗീത നാടക അക്കാദമിയിൽ എത്തിയത്. ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റത് പാട്ടിന്റെയും മേളത്തിന്റെയും അകമ്പടിയോടെയായിരുന്നു.
മട്ടന്നൂരിന് ആശംസ അർപ്പിച്ച് സംഗീതസംവിധായകൻ ഔസേപ്പച്ചൻ ഗാനം ആലപിച്ചു. മേള പ്രമാണിമാരായ പെരുവനം കുട്ടന്മാരാർ , കിഴക്കോട്ട് അനിയന്മാരാണ് തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികളും സ്ഥാനമേൽക്കുന്നതിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
സർക്കാർ ധാരണ ഉണ്ടായിരുന്നിട്ടും ഏഴ് മാസത്തിന് ശേഷമാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ രാജിവച്ചതോടെയാണ് നടപടികൾ വൈകിയത്. ഇതുവരെ സേവ്യർ പുൽപാട്ടിനായിരുന്നു ചെയർമാന്‍റെ താൽക്കാലിക ചുമതല