പ്രിയ വര്‍ഗ്ഗീസിന് യോഗ്യതയില്ലെന്ന് തെളിഞ്ഞാല്‍ രണ്ടാം റാങ്കുകാരനെ പരിഗണിക്കും: കണ്ണൂര്‍ സർവ്വകലാശാല വി.സി

ഹൈക്കോടതി വിധിയില്‍ അപ്പീല്‍ നല്‍കില്ലെന്നും വി.സി. അറിയിച്ചു

കണ്ണൂര്‍: പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തിനെതിരായ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് കണ്ണൂര്‍ സർവ്വകലാശാല വി.സി. പ്രെഫസര്‍ ഗോപിനാഥ് രവീന്ദ്രന്‍. ഹൈക്കോടതി വിധിയില്‍ അപ്പീല്‍ നല്‍കില്ലെന്നും വി.സി. അറിയിച്ചു

ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരുന്നെന്നും വി.സി. യോഗ്യതയുമായി ബന്ധപ്പെട്ട് യു.ജി.സിയോടും വ്യക്തത തേടിയിരുന്നെന്നും മറുപടി ലഭിച്ചില്ല. കോടതി പറഞ്ഞതു പോലെ റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കും. വിധിയുടെ പകര്‍പ്പ് ഇനിയും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2021 ജൂലൈ 19 നാണ് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടന്നതിന് ശേഷം കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ പ്രിയയോട് പറഞ്ഞു.

https://youtu.be/0efTFx2MD2w

 

അപേക്ഷകള്‍ ഒരു തവണ കൂടി സ്‌ക്രീന്‍ ചെയ്യാനാണ് കോടതി പറഞ്ഞത്.യുജിസി നിര്‍ദ്ദേശിച്ച എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ടാണ് സര്‍വകലാശാല മുന്നോട്ട് പോയത്. സ്‌ക്രീനിങ് കമ്മിറ്റിയും സെലക്ഷന്‍ കമ്മിറ്റിയും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റാങ്ക് ലിസ്റ്റ് പുനപരിശോധിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. അത് ചെയ്യും. പ്രിയ വര്‍ഗ്ഗീസ് അടക്കം ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരുടെയും റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കും. പ്രിയ വര്‍ഗ്ഗീസിന് യോഗ്യതയില്ലെന്ന് തെളിഞ്ഞാല്‍ സ്വാഭാവികമായും രണ്ടാം റാങ്കുകാരനെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എഫ് ഡി പി എടുത്ത് റിസര്‍ച്ച് ചെയ്യാന്‍ പോവുന്ന നിരവധി പേരുണ്ട് അവര്‍ക്ക് ഈ വിധി ബാധകമാവും.പുതിയ യുജിസി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് അപേക്ഷിക്കുമ്പോള്‍ പല അധ്യാപകര്‍ക്കും ഈ വിധി തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്റര്‍വ്യു ദൃശ്യങ്ങള്‍ തരുന്നത് നല്ല രീതിയല്ല. അവിടെ അഭിമുഖത്തിന് വന്ന എല്ലാവരോടും സമ്മതം വാങ്ങി മാത്രമേ അത് ചെയ്യാനാവൂ. കോടതി ആവശ്യപ്പെട്ടാല്‍ അത് നല്‍കും. തേര്‍ഡ് പാര്‍ട്ടിക്ക് നല്‍കുന്നതിന് തടസങ്ങളുണ്ടെന്നും വിസി കൂട്ടിച്ചേര്‍ത്തു.

Exit mobile version