പ്രവാസികള്‍ക്ക് വലിയ തിരിച്ചടി; 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം

റിയാദ്: സൗദി അറേബ്യയില്‍ 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. രാജ്യത്തെ മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ റാജ്ഹിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദില്‍ നടന്ന പത്താമത് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി നൂതന തൊഴില്‍ ശൈലികളെക്കുറിച്ച് സംഘടിപ്പിച്ച പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി അറേബ്യയിലെ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്വദേശിവത്കരണം വ്യാപിപ്പിക്കാനുള്ള നടപടികള്‍. ഈ വര്‍ഷം അവസാനത്തോടെ ഇനി 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. എന്നാല്‍ ഇത് ഏതൊക്കെ മേഖലകളിലാണെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. നിലവില്‍ സൗദിയിലെ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 22 ലക്ഷം സ്വദേശികള്‍ ഇപ്പോള്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

Exit mobile version