ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു; സ്‌കൂളില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുത്തു

കോഴിക്കോട്: അറ്റന്‍ഡസ് കുറവ് ചൂണ്ടിക്കാട്ടി സ്‌കൂളില്‍നിന്നു പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുത്തു. കോഴിക്കോട് സെന്റ്് ജോസഫ്സ് ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ എആര്‍ മാധവനെയാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചെടുത്തത്. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ത്ഥിയുടെ പിതാവും സ്‌കൂളിലെ മുന്‍ പിടിഎ പ്രസിഡന്റുമായ അനൂപ് ഗംഗാധരന്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.

ഇന്ന് ചേര്‍ന്ന ബാലാവകാശ കമ്മീഷന്‍ ഹിയറിംഗിലാണ് വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ക്രിക്കറ്റ് പരിശീലനത്തിന്റെ പേരില്‍ തുടര്‍ച്ചയായി അവധിയായതിനെ തുടര്‍ന്നാണ് കുട്ടിയെ പുറത്താക്കിയതെന്നാണ് മാനേജ്‌മെന്റ് വശദീകരിച്ചിരുന്നത്. എന്നാല്‍ തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് മകനെ പുറത്താക്കിയതെന്ന് അനൂപ് ആരോപിച്ചിരുന്നു.

പിടിഎ പ്രസിഡണ്ടായിരിക്കെ അമിതമായി ഡൊണേഷന്‍ വാങ്ങിക്കുന്നതടക്കം താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ മനേജ്‌മെന്റിനെ ചൊടിപ്പിച്ചിരുന്നു. ആസൂത്രിതമായി പിടിഎ സ്ഥാനത്തു നിന്ന് തന്നെ പുറത്താക്കിയതിനു പിന്നാലെയാണ് മകനെയും പുറത്താക്കിയതെന്നായിരുന്നു അനൂപ് ഗംഗാധരന്റെ ആരോപണം. എന്നാല്‍ പിടിഎ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് അനൂപിനെ നീക്കിയതും കുട്ടിയെ റോളില്‍ നിന്ന് നീക്കിയതുമായി ബന്ധമില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പറഞ്ഞിരുന്നു.

 

 

Exit mobile version