കൊച്ചി : ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി കേസില്‍ ഹൈക്കോടതി. സംഭവങ്ങള്‍ സിനിമാക്കഥ പോലെയുണ്ടല്ലോ എന്നും കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു. ആദ്യ പരാതിയില്‍ ലൈംഗിക പീഡനമുണ്ടായിരുന്നോ എന്നും കോടതി. ഇല്ലെന്ന പ്രോസിക്യൂഷന്റെ മറുപടിയില്‍ ലൈംഗിക പിഡന പരാതി പിന്നീട് അല്ലെ ഉയരുന്നതെന്ന ചോദ്യം കോടതി ആവര്‍ത്തിച്ചു.
ഇരകള്‍ക്ക് വേണ്ടി നിലനില്‍കേണ്ട ആളാണ് എംഎല്‍എ എന്നും കോവളം സി ഐ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ആദ്യ മൊഴി വായിച്ചാല്‍ പരസ്പര സമ്മതത്തോടു കൂടി ആണ് ബന്ധപെട്ടത് എന്ന് കൃത്യമായി മനസിലാവും എന്ന് കോടതി നിരീക്ഷിച്ചു. തങ്ങള്‍ മാനസികമായും അല്ലാതെയും വളരെ അടുപ്പത്തില്‍ ആയിരുന്നു എന്ന് മൊഴിയില്‍ ഉണ്ടല്ലോ എന്ന് കോടതി ചോദിച്ചു.
അതേസമയം ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ നോ പറഞ്ഞാല്‍ അത് ബലാത്സം?ഗം തന്നെയെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ലൈംഗിക തൊഴിലാളിക്ക് പോലും നോ എന്ന് പറയാന്‍ അവകാശം ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ സാഹചര്യം കൂടി പരിശോധിക്കണം എന്നാണ് ഈ വാദത്തോട് കോടതി പ്രതികരിച്ചത്. ഒരു തവണ ക്രൂര ബലാല്‍സംഗം ചെയ്തിട്ടും സോമതീരത്ത് അടുത്ത നാല് പ്രാവശ്യം എന്തിന് പോയി എന്ന് കോടതി ചോദിച്ചു.
ബലാത്സംഗം, പ്രണയം, പിന്നെയും ബലാത്സം?ഗം ഇതല്ലേ പ്രോസിക്യൂഷന്‍ സ്റ്റോറി എന്ന് കോടതി ചോദിച്ചു. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി നിരീക്ഷിച്ചു. എല്‍ദോസിന് ജില്ലാ ജഡ്ജി ജാമ്യം നല്‍കിയതിന് മതിയായ കാരണങ്ങള്‍ ഉണ്ടല്ലോ എന്ന് പറഞ്ഞ കോടതി മൊഴി നല്‍കാന്‍ കാല താമസം എന്തുകൊണ്ട് ഉണ്ടായി എന്ന് പരാതിക്കാരി പറഞ്ഞോ എന്ന ചോദ്യവും ഉന്നയിച്ചു.