പോലീസ് സേനയിലുള്ളത് 744 ക്രിമിനല്‍ കേസ് പ്രതികള്‍!

വെറും 18 പേരെ മാത്രമാണ് ഇതുവരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്

തിരുവനന്തപുരം: കേരള പോലീസ് സേനയില്‍ ക്രിമിനല്‍ സ്വാധീനം ഏറുന്നു. 744 ക്രിമിനല്‍ കേസ് പ്രതികളാണ് സേനയിലുള്ളതെന്നാണ് കണക്ക്. കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കല്‍, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം, പോക്സോ തുടങ്ങി ഗുരുതരമായ കുറ്റങ്ങളില്‍ പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥർ സേനയിലുണ്ട്. വെറും 18 പേരെ മാത്രമാണ് ഇതുവരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്.

65 ഉദ്യോഗസ്ഥര്‍ക്കെതിരെ ഉള്ളത് സ്ത്രീ പീഡനക്കേസുകളാണെന്നതാണ് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. രാഷ്ട്രീയ- സംഘടനാ ബലത്തിലാണ് ഇത്തരക്കാര്‍ സേനയില്‍ കാക്കിയിട്ട് തുടരുന്നത് എന്നാണ് വിമർശനം.

ഗുരുതരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയ 59 പോലീസുകാരുടെ പട്ടികയുണ്ട്. ഇതിനുപുറമെ വിവിധ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള 691 പോലീസുകാര്‍ വേറെയുമുണ്ട്. എന്നാല്‍ ഇവർക്കെതിരേ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിചിത്രമാണ്.

വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉടനടി സസ്പെന്‍ഷനാണ് നല്‍കുക. എന്നാല്‍ ആറുമാസത്തെ സസ്പെന്‍ഷനുശേഷം, അല്ലെങ്കില്‍ വിഷയം മാധ്യമങ്ങളും നാട്ടുകാരും മറക്കുന്നതോടെ ഇവരെ സര്‍വീസില്‍ തിരികെ എടുക്കും.

ഇത്തരത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ മൂന്ന് തരത്തില്‍ സേനയില്‍ നിന്ന് പുറത്താക്കാന്‍ വ്യവസ്ഥകളുണ്ട്. പൊലീസ് ആക്ടിലെ 86(ബി)ചട്ടപ്രകാരം അക്രമം, അസാന്മാര്‍ഗ്ഗികം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ സേനയില്‍നിന്ന് പുറത്താക്കാം. ഇനി ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ശാരീരികവും മാനസികവുമായും പെരുമാറ്റംകൊണ്ടും പൊലീസ്ജോലിക്ക് അണ്‍ഫിറ്റാണെങ്കില്‍ 86(സി) ചട്ടപ്രകാരം പുറത്താക്കാം. അതും പോരാഞ്ഞ് പൊലീസ് ആക്ടില്‍ 2012-ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയില്‍ ഗുരുതരമായ വീഴ്ചവരുത്തിയാല്‍ പിരിച്ചുവിടാം.

ക്രിമിനല്‍ കേസുകളിൽ പ്രതികളായ പോലീസുകാരുടെ എണ്ണം:

തിരുവനന്തപുരം സിറ്റി: 84
തിരുവനന്തപുരം റൂറല്‍: 110
കൊല്ലം സിറ്റി: 48
കൊല്ലം റൂറല്‍: 42
പത്തനംതിട്ട: 35
ആലപ്പുഴ: 64
കോട്ടയം: 42
ഇടുക്കി: 26
എറണാകുളം സിറ്റി: 50
എറണാകുളം റൂറല്‍: 40
തൃശൂര്‍ സിറ്റി: 36
തൃശൂര്‍ റൂറല്‍: 30
പാലക്കാട്: 48
മലപ്പുറം: 37
കോഴിക്കോട് സിറ്റി: 18
കോഴിക്കോട് റൂറല്‍: 16
കണ്ണൂര്‍: 18

Exit mobile version