ദിസ്പുർ: ഈശ്വര നാമത്തിൽ കോടതിയിൽ പ്രതിജ്ഞ ചെയ്യാൻ നിർബന്ധിക്കുന്നതിൽ അനൗചിത്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗുവഹാട്ടി ഹൈക്കോടതിയിൽ അഭിഭാഷകന്റെ ഹർജി.
നിരീശ്വരവാദിയോ അവിശ്വാസിയോ ആയ വ്യക്തിയെ കോടതിയിൽ ഈശ്വരനാമത്തിൽ ശപഥം ചെയ്യാൻ നിർബന്ധിക്കുന്നതിനെതിരേയാണ് അഭിഭാഷകനായ ഫസ്ലുസ്സമാൻ മസുംദാർ ഹർജി നൽകിയിരിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന പുരോഗമനപരവും ശാസ്ത്രചിന്തയ്ക്കും തടസ്സം സൃഷ്ടിക്കുന്നതാണ് 1969-ലെ ‘ഓത്ത് ആക്ട്’ അനുസരിച്ച് കോടതികളിൽ തുടരുന്ന ഈ പതിവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കോടതിയിൽ ഒരു വ്യക്തിക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ ഈശ്വരനാമത്തിൽ പ്രതിജ്ഞ ചെയ്യണമെന്ന് നിയമത്തിന്റെ ഫോം 1, വകുപ്പ് 6 എന്നിവ നിഷ്‌കർഷിച്ചിരിക്കുന്നതായി മസുംദാർ ഹർജിയിൽ ചൂണ്ടിക്കാട്ടി.
വിശ്വാസികളുടേയും അവിശ്വാസികളുടേയും അവകാശങ്ങൾക്ക് ഭരണഘടനയുടെ 25-ാം അനുച്ഛേദം ഒരേരീതിയിൽ സംരക്ഷണം നൽകുന്ന സ്ഥിതിക്ക് നിരീശ്വരവാദിയായ ഒരു വ്യക്തി ഈശ്വരനാമത്തിൽ പ്രതിജ്ഞ ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടോയെന്നും ഹർജിയിൽ ചോദിക്കുന്നു.
അമാനുഷികശക്തിയിലോ അസ്തിത്വത്തിലോ വിശ്വസിക്കുന്ന വ്യക്തിയല്ലെന്നും മതനിരപേക്ഷതയും പുരോഗമനചിന്തയും ശാസ്ത്രീയബോധവുമുള്ള പൗരനെന്ന നിലയിൽ സാഹോദര്യം, മനുഷ്യത്വം എന്നിവയിൽ കവിഞ്ഞൊരു മതമില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും മജുംദാർ പറയുന്നു.
https://youtu.be/W2evNKqnsPU
യാതൊരുവിധത്തിലുമുള്ള മതപരമായ അനുഷ്ഠാനങ്ങളും വ്യക്തിജീവിതത്തിൽ പിന്തുടരുന്നില്ലെന്നും അതിനാൽ തന്നെ ഈശ്വരൻ ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും മജുംദാർ ഹർജിയിൽ വ്യക്തമാക്കി. ഏതെങ്കിലും മതത്തിലോ അതിമാനുഷികശക്തിയിലോ വിശ്വസിക്കാതിരിക്കാനുള്ള അവകാശം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശത്തോടൊപ്പം ഏതെങ്കിലും മതം പിന്തുടരാതിരിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും മജുംദാർ കൂട്ടിച്ചേർത്തു.
ഒരു മതവുമായും ബന്ധം പുലർത്താൻ ആഗ്രഹിക്കാത്ത നിരവധി പേർ ഉണ്ടാകാമെന്നും ഒരു മതത്തിലും വിശ്വസിക്കാതെ തങ്ങളുടെ മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും മജുംദാർ ഹർജിയിൽ ചൂണ്ടിക്കാട്ടി.
Discussion about this post