മൂന്നാര്‍ മണ്ണിടിച്ചില്‍; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വട്ടവട റോഡിന് അരകിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

ഇടുക്കി: മൂന്നാര്‍- കുണ്ടള റോഡില്‍ മണ്ണിടിച്ചിലില്‍ കാണാതെ പോയ വിനോദ സഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വട്ടവട റോഡിന് അരകിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

രാവിലെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനശല്യവും കനത്ത മഴയും മൂലം നിര്‍ത്തിവെച്ച തിരച്ചിലാണ് രാവിലെ ഏഴുമണിയോടെ തുടങ്ങിയത്. വിനോദസഞ്ചാരത്തിനെത്തിയ രൂപേഷ് ഇന്നലെ വൈകീട്ടാണ് അപകടത്തില്‍പ്പെട്ടത്.

മൂന്നാര്‍ മേഖലയില്‍ ടോപ്പ് സ്റ്റേഷനും കുണ്ടള അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്ത് ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. മണ്ണിടിച്ചിലിലും ഉരുള്‍ പൊട്ടലിലും കോഴിക്കോട് വടകര സ്വദേശികളായ വിനോദസഞ്ചാരികളുടെ മിനി ബസ് കൊക്കയിലേക്ക് ഒഴുകിപ്പോയി.

ബസില്‍ 11 പേരാണുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന രൂപേഷ് ഒഴികെയുള്ളവര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു.അതില്‍ ഒഴുകിപ്പോയ ബസ് 750 മീറ്റര്‍ താഴെനിന്ന് കണ്ടെത്തി.പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ബസുണ്ടായിരുന്നത്.

Exit mobile version