തിരുവനന്തപുരം: പാറശ്ശാലയില്‍ ഷാരോണ്‍ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മ മുമ്പ് കോളേജില്‍ വച്ചും യുവാവിനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി മൊഴി നൽകി. ജ്യൂസില്‍ അമ്പതോളം ഡോളോ ഗുളികകള്‍ കലക്കി നല്‍കിയതായി ഗ്രീഷ്മ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി എസ് ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ് ജൂസില്‍ ഗുളികള്‍ കലര്‍ത്തിയത്. ഇതിനായി ഡോളോ ഗുളികകള്‍ തലേന്ന് തന്നെ കുതിര്‍ത്ത് കൈയ്യില്‍ കരുതി. ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. തുടര്‍ന്ന് ഗുളിക കലക്കിയ ജ്യൂസ് കുടിക്കാന്‍ നല്‍കി.
https://youtu.be/P7uHwMRV80M
എന്നാല്‍ ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോണ്‍ ഇത് തുപ്പിക്കളഞ്ഞു. ഇതോടെയാണ് പദ്ധതി പാളിയതെന്ന് ഗ്രീഷ്മ പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഗ്രീഷ്മയെ കോളേജില്‍ കൊണ്ടുപോയി തെളിവെടുക്കും. കൂടാതെ, താലി കെട്ടിയശേഷം ഗ്രീഷ്മയും ഷാരോണും താമസിച്ച കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലെ ഹോട്ടലിലെത്തിച്ചും തെളിവെടുക്കും.
ഗ്രീഷ്മയുമായി ഇന്നലെ രാമവര്‍മ്മന്‍ ചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിള്‍ ആകാശവാണിയില്‍ പരിശോധിച്ച് ഉറപ്പാക്കാനും അന്വേഷണസംഘം തീരുമാനിച്ചു. കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തില്‍ പൊലീസ് ഉടന്‍ തീരുമാനമെടുത്തേക്കും.
https://youtu.be/4uPn3FAgsfk