നിയമസഭ സമ്മേളനം ഡിസംബര്‍ ആദ്യവാരം; ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ അവതരിപ്പിച്ചേക്കും

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്‍ അവതരിപ്പിക്കാന്‍ ഡിംസബറില്‍ നിയമസഭാ സമ്മേളനം വിളിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ നിലപാടെടുക്കും. ഗവര്‍ണര്‍ക്ക് പകരം ആരെ ചാന്‍സലര്‍ ആക്കും എന്നതില്‍ ചര്‍ച്ച തുടരുന്നു.

നിയമ സര്‍വകലാശാല ഒഴികെ സംസ്ഥാനത്തെ 15 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഗവര്‍ണര്‍ക്ക് പകരം ആര് ചാന്‍സലര്‍ ആകും എന്നതില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ശ്യാം ബി മേനോന്‍ കമ്മീഷന്റെയും എന്‍ കെ ജയകുമാര്‍ കമ്മീഷന്റെയും റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന്റെ പരിഗണനയിലാണ്.

ശ്യാം ബി മേനോന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അനുസരിച്ച് ഓരോ സര്‍വകലാശാലക്കും പ്രത്യേകം പ്രത്യേകം ചാന്‍സലര്‍മാരാണ്. അക്കാദമിക് രംഗത്തെ വിദഗ്ധരെ ചാന്‍സലറാക്കണമെന്നാണ് ശുപാര്‍ശ. മുഖ്യമന്ത്രിയെ വിസിറ്റര്‍ ആക്കണമെന്നും ശുപാര്‍ശയുണ്ട്. ജയകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചാന്‍സലര്‍ ഗവര്‍ണര്‍ തന്നെയാണെങ്കിലും അധികാരം വെട്ടിക്കുറക്കാനാണ് ശുപാര്‍ശ. ബദല്‍ സംവിധാനത്തെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ സര്‍ക്കാര്‍ തീരുമാനമെടുക്കൂ. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ബില്‍ പാസ്സാക്കനാണ് സര്‍ക്കാര്‍ നീക്കം. അതേസമയം, സഭ ബില്‍ പാസ്സാക്കിയാലും നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടണം.

Exit mobile version