വിവാദ കത്ത്; മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവാദ കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തു. പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് മേയറുടെ മൊഴിയെടുക്കുന്നത്. മേയറുടെ വീട്ടില്‍ വച്ച് ഡിവൈഎസ്പി ജലീല്‍ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ മേയര്‍ മൊഴി നല്‍കാന്‍ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല. അതേസമയം, മേയറുടെ രാജിയാവശ്യപ്പെട്ടുള്ള സമരങ്ങളില്‍ തലസ്ഥാനം ഇന്നും പ്രക്ഷുബ്ധമായി. മേയറെ വീട്ടില്‍ കരിങ്കോടി കാണിച്ച കെഎസ്‌യു പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു. കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസും ബിജെപിയും ഇന്നും ശക്തമായി പ്രതിഷേധിച്ചു. മേയര്‍ക്ക് സംരക്ഷണം തീര്‍ക്കാനാണ് സിപിഎം തീരുമാനം. മേയര്‍ക്കെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു വീട്ടിന് മുന്നിലെ കെഎസ്‌യുവിന്റെ കരിങ്കൊടി കാണിക്കല്‍. സംരക്ഷണം തീര്‍ക്കാനെത്തിയ സിപിഎമ്മുകാര്‍ പൊലീസ് ഇടപെടും മുമ്പ് പ്രതിഷേധക്കാരെ മര്‍ദ്ദിച്ചു. പിന്നീട് പൊലീസ് കെഎസ്‌യുക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

 

Exit mobile version