സ്പീക്കറുടെ സഹോദരനെ കോഴിക്കോട് കോര്‍പറേഷന്‍ വഴിവിട്ട് സഹായിച്ചതായി പരാതി

കോഴിക്കോട്: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരന്‍ എ എന്‍ ഷാഹിറിന് കോഴിക്കോട് കോര്‍പറേഷന്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയതായി ആരോപണം. ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറുകള്‍ നവീകരിക്കാനും പരിപാലിക്കാനുമുളള കരാറെടുത്ത ഷാഹിര്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഡെപ്പോസിറ്റ് തുക അടച്ചിട്ടില്ല. ഷാഹിര്‍ നല്‍കിയ ചെക്ക് മടങ്ങിയിട്ടും കോര്‍പറേഷന്‍ നിയമ നടപടി സ്വീകരിച്ചിട്ടുമില്ല.

എഎന്‍ ഷാഹിര്‍ പാര്‍ട്ണര്‍ ആയ സ്ഥാപനം കോഴിക്കോട് സൗത്ത് ബീച്ചില്‍ നടത്തിയ അനധികൃത നിര്‍മ്മാണം വിവാദമായിരിക്കെയാണ് നേരത്തെ കോര്‍പ്പറേഷന്‍ ഇതേ വ്യക്തിക്ക് നല്‍കിയ മറ്റ് സഹായങ്ങളുടെ തെളിവുകള്‍ പുറത്തുന്നത്. 2020ലാണ് നഗരത്തിലെ 32 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മ്മാണം, പരിപാലനം എന്നിവയ്ക്കായി എ എന്‍ ഷാഹിര്‍ കരാറേറ്റെടുത്തത്. 11 ഇടത്തെ ഷെല്‍ട്ടറുകള്‍ 10 വര്‍ഷത്തേക്ക് പരിപാലിക്കാന്‍ ഡെപ്പോസിറ്റ് ഇനത്തില്‍ 5.72 ലക്ഷം രൂപയായിരുന്നു കോര്‍പ്പറേഷന് നല്‍കേണ്ടത്. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും ഈയിനത്തില്‍ ഒരു രൂപ പോലും കോര്‍പ്പറേഷന് കിട്ടിയിട്ടില്ല.

ഡെപ്പോസിറ്റ് തുക നല്‍കാതെ കരാര്‍ തുടരുന്നതിനെതിരെ കൗണ്‍സിലില്‍ എതിര്‍പ്പ് രൂക്ഷമായപ്പോള്‍ കോര്‍പറേഷന്‍ നോട്ടീസയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂലൈയില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നല്‍കി. എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങി. ഇതിനിടെ, ഷാഹിര്‍ ഏറ്റെടുത്ത പ്രവര്‍ത്തികളുടെ ചുമതല മറ്റൊരു വ്യക്തിക്ക് കൈമാറുകയും ചെയ്തു. ഡെപ്പോസിറ്റ് തുക മുടക്കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കാന്‍ വ്യവസ്ഥയുണ്ടെന്നിരിക്കെയാണ് സിപിഎം നേതൃത്വത്തിലുളള കോര്‍പറേഷന്‍ ഷംസീറിന്റെ സഹോദരനായി കണ്ണടച്ചത്. എന്നാല്‍ ഡെപ്പോസിറ്റ് തുക നല്‍കിയിട്ടില്ലെങ്കിലും പരിപാലന ചെലവിനത്തില്‍ പത്തുലക്ഷത്തിലേറെ രൂപ ഷാഹിര്‍ അടച്ചെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. ചെക്ക് മടങ്ങിയ കാര്യത്തിലുളള തുടര്‍നടപടികള്‍ ഉടന്‍ തീരുമാനിക്കമെന്നും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

 

Exit mobile version