മെസിയുടെയും നെയ്മറിന്റെയും വൈറല്‍ കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍

കോഴിക്കോട്: പുള്ളാവൂരിലെ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തില്‍ പുള്ളാവൂര്‍ ചെറുപുഴയില്‍ ആരാധകര്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ആണ് നിര്‍ദ്ദേശം നല്‍കിയത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയിലാണ് മെസിയുടെയും നെയ്മറിന്റെയും വൈറല്‍ കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയത്.

കഴിഞ്ഞയാഴ്ച മെസിയുടെ 30 അടി ഉയരമുള്ള കൂറ്റന്‍ കട്ടൗട്ട് ഫുട്‌ബോള്‍ ആരാധകര്‍ പുഴയില്‍ സ്ഥാപിച്ചിരുന്നു. ഫോക്‌സ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കായിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് മറുപടിയായി ബ്രസീലിയന്‍ ആരാധകര്‍ നെയ്മറിന്റെ 40 അടി ഉയരമുള്ള കട്ടൗട്ടും പുള്ളാവൂരില്‍ പുഴയോരത്ത് സ്ഥാപിച്ചിരുന്നു

എന്നാല്‍ പരാതിയെ തുടര്‍ന്ന് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി രണ്ട് കട്ടൗട്ടുകളും നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുമെന്ന അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയുടെ പരാതിയെ തുടര്‍ന്നാണ് സ്ഥലത്ത് പരിശോധന നടത്തിയതെന്നും വസ്തുതകള്‍ ബോധ്യപ്പെട്ടതിനാലാണ് കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും പഞ്ചായത്ത് സെക്രട്ടറി വിശദീകരിച്ചു.

 

 

Exit mobile version