വിവാദ നൃത്ത വീഡിയോ; ഫിന്നിഷ് പ്രധാനമന്ത്രിയ്ക്ക് ക്ലീന്‍ ചീറ്റ്

വിവാദമായ പാര്‍ട്ടിയിലെ നൃത്ത വീഡിയോയില്‍ ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരിന് ക്ലീന്‍ ചീറ്റ്

ഫിൻലാൻഡ്: വിവാദമായ പാര്‍ട്ടിയിലെ നൃത്ത വീഡിയോയില്‍ ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരിന് ക്ലീന്‍ ചീറ്റ്. പ്രധാനമന്ത്രി ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ അവഗണിക്കുകയോ ജോലിയില്‍ വീഴ്ച വരുത്തുകയോ ചെയ്തിട്ടില്ലെന്ന് ഫിന്‍ലാന്‍ഡ് ചാന്‍സലര്‍ ഓഫ് ജസ്റ്റിസ് വ്യക്തമാക്കി.

പ്രധാനമന്ത്രി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് നേരത്തെ തെളിഞ്ഞിരുന്നു.പാര്‍ട്ടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി വിവാദത്തിലായിരുന്നു.

നിരോധിത മയക്കുമരുന്ന് ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്തുവെന്നായിരുന്നു സന്നയ്‌ക്കെതിരെ ഉയര്‍ന്ന് വന്നിരുന്ന ആരോപണം. ഫിന്‍ലാന്‍ഡിലെ സെലബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമെല്ലാം ഉള്‍പ്പെട്ട കൂട്ടത്തിനു നടുവിലായിരുന്നു സന്ന നൃത്തം ചെയ്തത്.

 

വീഡിയോ വൈറലായതിനെ തുടര്‍ന്ന് സന്നയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും നടന്നിരുന്നു. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണം രൂക്ഷമായതിനെ തുടര്‍ന്ന് മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയാവാമെന്ന് സന്ന മരിന്‍ വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റിലായിരുന്നു വിവാദമായ പാര്‍ട്ടി നടന്നത്. പാര്‍ലമെന്റിലും രൂക്ഷമായ വിമര്‍ശനവും ഈ പദവിയില്‍ തുടരാന്‍ സന്ന യോഗ്യയാണോയെന്ന സംശയവും ഉയര്‍ന്നിരുന്നു.ഇതേ തുടര്‍ന്നാണ് സ്വതന്ത്ര അധികാരം നല്‍കി ഫിന്‍ലന്‍ഡ് ചാന്‍സലര്‍ ഓഫ് ജസ്റ്റിസ് ഇതിലെ നിയമ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ നിയമിച്ചത്.

സാധാരണക്കാര്‍ക്കും ഫിന്‍ലന്‍ഡ് ചാന്‍സലര്‍ ഓഫ് ജസ്റ്റിസിന് പരാതി നല്‍കാന്‍ അധികാരം നല്‍കിയിരുന്നു. ഇവരുടേതാണ് പ്രധാനമന്ത്രി ഔദ്യോഗ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന അന്തിമ തീരുമാനം എത്തുന്നത്.

പ്രധാനമന്ത്രി കൃത്യ നിര്‍വ്വഹണത്തിനിടെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഫിന്‍ലന്‍ഡ് ചാന്‍സലര്‍ ഓഫ് ജസ്റ്റിസ് തോമസ് പോയ്സ്റ്റി വ്യക്തമാക്കി. പ്രധാനമന്ത്രിക്കെതിരായ പരാതികളില്‍ ആരോപിച്ചിരുന്ന കൃത്യ നിര്‍വ്വഹണ വീഴ്ച എന്താണെന്ന് തെളിയിക്കാനായില്ലെന്നും തോമസ് പോയ്സ്റ്റ് പറഞ്ഞു.

Exit mobile version