കത്ത് നല്‍കിയ തീയതിയില്‍ തിരുവനന്തപുരത്ത് ഇല്ല; ആരോപണം നിഷേധിച്ച് മേയര്‍

പാര്‍ട്ടി കത്ത് വിവാദം അന്വേഷിക്കുന്നുണ്ട്

തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറിക്ക് കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് കത്തയച്ചിട്ടുണ്ടെന്ന ആരോപണം നിഷേധിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍.

കത്ത് നല്‍കിയ തീയതിയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല, പാര്‍ട്ടി കത്ത് വിവാദം അന്വേഷിക്കുന്നുണ്ട്, പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചതിന് ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ആരോപണം തള്ളി രംഗത്തുവന്നു.

 

ഇത്തരം ഒരു കത്ത് താന്‍ കണ്ടിട്ടില്ല, കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ പറയാന്‍ ആകില്ല, മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാം, ഗൗരവകരമായ പ്രശ്‌നമാണ്, ഇതുമായി ബന്ധപ്പെട്ട മറ്റു നേതാക്കളെ ആരെയും വിളിച്ച് വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനുള്ള കത്ത് അയച്ചിരിക്കുന്നത്. 295 പേരുടെ നിയമനത്തിനാണ് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കാണ് കരാര്‍ നിയമനം. ഈ മാസം ഒന്നിനാണ് മേയര്‍ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version