സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ വിടവാങ്ങി

1951-ല്‍ ഇന്ത്യ ആദ്യമായി പൊതുതെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ഒക്ടോബര്‍ 25-ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു

ഹിമാചല്‍പ്രദേശ്: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വോട്ട് ചെയ്ത ശ്യാം ശരണ്‍ നേഗി അന്തരിച്ചു. 106 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. നേഗി ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ നിവാസിയായിരുന്നു.

വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായി നവംബര്‍ 2 ന് അദ്ദേഹം പോസ്റ്റല്‍ വോട്ട് ചെയ്തിരുന്നു. ജില്ലാ ഭരണകൂടം അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തി വരികയാണെന്നും ആദരപൂര്‍വ്വം വിട നല്‍കുമെന്നും ജില്ലാ കളക്ടര്‍ ആബിദ് ഹുസൈന്‍ അറിയിച്ചു.

 

1917 ജൂലൈ 1 നാണ് ശ്യാം ശരണ്‍ നേഗി ജനിച്ചത്. കല്‍പ്പയില്‍ സ്‌കൂള്‍ അധ്യാപികയായി അദ്ദേഹം ജോലി ചെയ്തിരുന്നു. 1947-ല്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ച് 1951-ല്‍ ഇന്ത്യ ആദ്യമായി പൊതുതെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ഒക്ടോബര്‍ 25-ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു.

1952 ഫെബ്രുവരിയിലാണ് ആ ആദ്യ തിരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം പോളിംഗും നടന്നത്. ഹിമാചലില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കാലാവസ്ഥ പ്രതികൂലമാകുമെന്നതിനാല്‍ അഞ്ച് മാസം മുമ്പ് വോട്ടെടുപ്പ് നടത്തിയിരുന്നു. ഹിന്ദി ചിത്രമായ സനം റേയിലും ശ്യാം ശരണ്‍ നേഗി ഒരു പ്രധാന വേഷം ചെയ്തിരുന്നു.

Exit mobile version