ഐഎന്‍എസ് വിക്രാന്തിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ഹാര്‍ഡ് വെയറുകളും മോഷണം; രണ്ട് പ്രതികള്‍ക്കും തടവുശിക്ഷ

കൊച്ചി: വിമാനവാഹനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ഹാര്‍ഡ് വെയറുകളും കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. കൊച്ചി എന്‍ഐഎ കോടതിയാണ് രണ്ട് പ്രതികളേയും ശിക്ഷിച്ചത്. ഒന്നാം പ്രതി ബീഹാര്‍ സ്വദേശി സുമിത് കുമാര്‍ സിംഗിന് അഞ്ചു വര്‍ഷം തടവ് ശിക്ഷയും രണ്ടാം പ്രതി രാജസ്ഥാന്‍ സ്വദേശി ദയാ റാമിന് മൂന്ന് വര്‍ഷവും തടവ് ശിക്ഷക്കും വിധിച്ചു. വിചാരണ തുടങ്ങും മുമ്പ് തന്നെ രണ്ട് പ്രതികളും കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. കപ്പല്‍ശാലയിലെ സ്വകാര്യ കരാര്‍ ഏജന്‍സിയിലെ തൊഴിലാളികള്‍ ആയിരുന്നു ഇരുവരും. കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ ആക്രിക്കടകളിലാണ് മോഷ്ടിച്ച വസ്തുക്കള്‍ ഇവര്‍ വിറ്റത്.

മോഷണം, സൈബര്‍ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. 10 റാം, അഞ്ച് മൈക്രോ പ്രോസസേഴ്സ്, 5 സോളിഡ് സ്റ്റേറ്റ് ഡ്രൈവസ് എന്നിവയാണ് ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് മോഷണം പോയത്. കേസ് ആദ്യം കേരളാപൊലീസ് അന്വേഷിച്ചെങ്കിലും തുമ്പുണ്ടായില്ല. പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവരുടെ കൈപ്പത്തിയുടെ അടയാളം മാത്രമായിരുന്നു കേസിലെ ഏക തെളിവ്. യാഥാര്‍ത്ഥ പ്രതികളിലേക്ക് എത്താന്‍ ഐഎന്‍എസ് വിക്രാന്തിന്റെ ജോലി ചെയ്ത ആറായിരം കരാര്‍ തൊഴിലാളികളുടെ വിരലടയാളം ശേഖരിച്ച് നടത്തിയ ചരിത്രപരമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. 2020 ജൂണ്‍ പത്തിനാണ് കേസില്‍ പ്രതികളെ പിടികൂടിയത്.

Exit mobile version