ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും ജാമ്യാപേക്ഷ തള്ളി

രണ്ട് പേരേയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവന്‍ നിര്‍മല്‍ കുമാറിന്റെയും ജാമ്യാപേക്ഷ തള്ളി. രണ്ട് പേരേയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ചോദ്യം ചെയ്യാന്‍ കസ്റ്റഡില്‍ വേണമെന്ന് ആവശ്യപ്പെട്ട ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റിന്റെ നടപടി.മുഴുവന്‍ തെളിവെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കാനും കോടതി നിര്‍ദേശിച്ചു.

അട്ടകുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന ഗ്രീഷ്മയെ ഇന്ന് തന്നെ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലേക്ക് മാറ്റിയത്. ഗ്രീഷ്മയെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

വൈദ്യപരിശോധനക്ക് ശേഷം കസ്റ്റഡയില്‍ വിടുന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. ഗ്രീഷ്മ കസ്റ്റഡില്‍ ലഭിച്ചാല്‍ നാളെ പളുകിലെ വീട്ടില്‍കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. കൊലപാതകത്തില്‍ ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.

 

ദിവസങ്ങളെടുത്ത് ഗ്രീഷ്മയും അമ്മയും ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് ഷാരോണ്‍ രാജിന്റെ കുടുംബം ആരോപിച്ചിരുന്നു.ഇത്ര ആസൂത്രിതമായി കൊലപ്പെടുത്താന്‍ ഗ്രീഷ്മയ്ക്ക് ഒറ്റക്ക് കഴിയില്ലെന്ന് തുടക്കം മുതല്‍ ഷാരോണ്‍ രാജിന്റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു.

തെളിവുകള്‍ നശിപ്പിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് പൊലീസ് കേസില്‍ പ്രതിചേര്‍ത്തത്. ഷാരോണിന്റെ കൊലയില്‍ ഇനിയും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാന്‍ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവര്‍മ്മന്‍ചിറയിലുള്ള യുവതിയുടെ വീട്ടില്‍ പോയ ഷാരോണ്‍ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്.

അവിടെ നിന്ന് യുവതി നല്‍കിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്റെ ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25 നാണ് യുവാവ് മരിച്ചത്.

Exit mobile version