മലയാളത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനായ ടി.പി. രാജീവന്‍ വിടവാങ്ങി

കവി, തിരക്കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ ടി.പി. രാജീവന്‍ അന്തരിച്ചു

കോഴിക്കോട്: കവി, തിരക്കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ ടി.പി. രാജീവന്‍ അന്തരിച്ചു, 63 വയസ്സായിരുന്നു. വൃക്ക, കരള്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

1959 ല്‍ റിട്ട.അധ്യാപകനായ തച്ചംപൊയില്‍ രാഘവന്‍ നായരുടേയും ദേവി അമ്മയുടേയും മകനായി ജനിച്ചു. രാജീവനാണ് പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിന്റെ കഥ ഉള്‍പ്പടെയുള്ള നോവലുകളുടെ എഴുത്തുകാരന്‍.

ബിരുദപഠനത്തിന് ശേഷം ടി പി. മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.കാലിക്കറ്റ് സര്‍വ്വകലാശാല പിആര്‍ഒ ആയിരുന്നു.കവിതകള്‍, യാത്രാ വിവരണങ്ങള്‍, ലേഖന സമാഹാരം, നോവല്‍ തുടങ്ങി സാഹിത്യ മേഖലയില്‍ നിരവധി സംഭാവനകള്‍ സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് ടി പി രാജീവന്‍.

2014ല്‍ കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ഇംഗ്ലീഷ് കവി എന്ന നിലയില്‍ വിദേശത്തുള്‍പ്പടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തച്ചംപൊയില്‍ രാജീവന്‍ എന്ന പേരിലായിരുന്നു ഇംഗ്ലീഷിലുള്ള രചനകള്‍.

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലി മരക്കാര്‍ എന്നിവയാണ് പ്രധാനപ്പെട്ട നോവലുകള്‍. ഇതില്‍ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും സിനിമയായി ചിത്രീകരിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് പാലേരി സ്വദേശിയാണ്. ഭാര്യ: പി.ആര്‍.സാധന. മക്കള്‍: ശ്രീദേവി, പാര്‍വ്വതി.

Exit mobile version