തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ച് സര്‍ക്കാര്‍. പെന്‍ഷന്‍ പ്രായം 60 ലേക്ക് ഉയര്‍ത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിന്മേലുള്ള തുടര്‍നടപടികള്‍ തത്കാലത്തേക്ക് വേണ്ടെന്നാണ് മന്ത്രി സഭായോഗതീരുമാനം. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു.
പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടെ ആലോചിക്കാതെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചിരുന്നു. പിന്നാലെ തീരുമാനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി ഡിവൈഎഫ്‌ഐയും രംഗത്ത് വന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംഘടന എതിര്‍പ്പറിയിച്ചത്. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറിയേറ്റ് പറയുന്നു.
സംസ്ഥാന സർക്കാരിനു കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാൻ 2017ൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുത്തായിരുന്നു സർക്കാർ തീരുമാനം.
ഏറ്റവും വലിയ സ്ഥാപനങ്ങളായ കെഎസ്എഫ്ഇ, ബവ്റിജസ് കോർപറേഷൻ എന്നിവയടക്കം 122 പൊതുമേഖലാ സ്ഥാപനങ്ങളിലും 6 ധനകാര്യ കോർപറേഷനുകളിലുമായി ഒന്നര ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ചില സ്ഥാപനങ്ങളിൽ ഇപ്പോൾത്തന്നെ വിരമിക്കൽ പ്രായം 60 ആണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം ഏകീകരിക്കുന്നുവെന്ന വാദമുയർത്തിയാണ് വിരമിക്കൽ പ്രായം 60 ആക്കിയത്.
പെൻഷൻ പ്രായം വർധിപ്പിക്കില്ലെന്ന നയപരമായ നിലപാടിൽനിന്നു സർക്കാർ പിന്നോട്ടുപോയതിന്റെ സൂചനയായിട്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഇപ്പോഴെടുത്ത തീരുമാനം വ്യാഖ്യാനിക്കപ്പെട്ടത്. അതിനാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്ത് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു.