കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനില്‍ പ്രത്യേക സംവിധാനം വേണം: മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.
പൊലീസുകാരില്‍ നിന്ന് പ്രത്യേകം പരിശീലനം ലഭിച്ചവരെ ടീമില്‍ ഉള്‍പ്പെടുത്തി കൗണ്‍സിലിംഗിനും സൗകര്യം ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഭാര്യ നല്‍കിയ പരാതിയില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മാറാട് എസ് ഐ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന ബേപ്പൂര്‍ സ്വദേശിയുടെ പരാതി തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവ്. ഉത്തരമേഖല ഐ ജി യില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. ഇത് തൃപ്തികരമാകാത്തതിനെ തുടര്‍ന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. പരാതിയില്‍ പറഞ്ഞിരിക്കുന്നതു പോലുള്ള സംഭവങ്ങള്‍ സ്റ്റേഷനിലുണ്ടായിട്ടില്ലെന്ന് ഭാര്യ അറിയിച്ചു. 2019 മേയ് 22 നാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം വേണമെന്ന അന്വേഷണ വിഭാഗത്തിന്റെ ശുപാര്‍ശ കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.

 

Exit mobile version