ഗ്രീഷ്മയ്ക്കെതിരേ ആത്മഹത്യാശ്രമത്തിന് കേസെടുത്തു

കേസില്‍ തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും തെളിവെടുപ്പിനായി ഇന്ന് കളിയിക്കാവിളയിലെത്തിക്കും

SHARON DEATH CAE

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യാ ശ്രമം നടത്തിയതിനും ഗ്രീഷ്മയ്‌ക്കെതിരേ പോലീസ് കേസെടുത്തു. പാറശ്ശാല ഷാരോണ്‍ വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മയെ  മജിസ്‌ട്രേറ്റ് മെഡിക്കല്‍ കേളേജ് ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു.  ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന ഗ്രീഷ്മയെ പ്രത്യേക വൈദ്യസംഘം ഇന്നു പരിശോധിക്കും. വൈദ്യസംഘത്തിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കും കേസില്‍ പോലീസിന്റെ തുടര്‍നടപടികള്‍.

തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതില്ലെന്ന് വൈദ്യസംഘം തീരുമാനിച്ചാല്‍ ഗ്രീഷ്മയെ മെഡിക്കല്‍ കേളേജിലെ പ്രത്യേക പോലീസ് സെല്ലിലേക്ക് മാറ്റും. ആരോഗ്യനില മെച്ചപ്പെട്ട് ഡിസ്ചാര്‍ജ് ചെയ്യുകയാണെങ്കില്‍ നാളെ തന്നെ കസ്റ്റഡി അപേക്ഷ നല്‍കി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങും. ഇതോടെ കൂടുതല്‍ ചോദ്യംചെയ്യല്‍, തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് പോലീസ് കടക്കും.

കേസില്‍ തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും കളിയിക്കാവിളയിലെത്തിച്ച് ഇന്ന് തെളിവെടുക്കും. കഷായം നല്‍കിയ കുപ്പി ഉള്‍പ്പെടെ വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വിജനമായ സ്ഥലത്ത് ഒളിപ്പിച്ചുവെന്നാണ് അമ്മയുടെ മൊഴി. ഇത് കണ്ടെടുക്കാനാണ് കളിയിക്കാവിളയിലേക്ക് കൊണ്ടുപോകുന്നത്.

അതേസമം, തന്റെ മകനെ കൊലപ്പെടുത്താനുള്ള വിഷം തയ്യാറാക്കിയ ഗ്രീഷ്മയുടെ അമ്മയ്‌ക്കെതിരേ ഗൂഢാലോചനാ കുറ്റം മാത്രം ചുമത്തിയാല്‍ പോര കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഷാരോണിന്റെ പിതാവ് ആവശ്യപ്പെട്ടു. അമ്മയും അമ്മാവനും ചേര്‍ന്നാണ് വിഷം തയ്യാറാക്കിയതെന്നും അമ്മയെ രക്ഷിക്കാന്‍ വേണ്ടിയാണ് അവര്‍ക്ക് പങ്കില്ലെന്ന് ഗ്രീഷ്മ മൊഴി നല്‍കിയത്. ഗ്രീഷ്മ ഭയങ്കര അഭിനേത്രിയാണെന്നും അവള്‍ക്കൊരു ദേശീയ അവാര്‍ഡ് കൊടുക്കണമെന്നും പിതാവ് പറഞ്ഞു.

 

 

Exit mobile version