നടിയെ ആക്രമിച്ച കേസ്; കുറ്റം നിഷേധിച്ച് ദിലീപും ശരത്തും

ആദ്യം വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടികയില്‍ മഞ്ജു വാര്യര്‍, ബാലചന്ദ്ര കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അധിക കുറ്റപത്രം വായിച്ച് കേട്ട് പ്രതികള്‍. എട്ടാം പ്രതിയായ നടന്‍ ദിലീപും കൂട്ടുപ്രതി ശരത്തും അധിക കുറ്റപത്രത്തിലെ കുറ്റം നിഷേധിച്ചു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് അധിക കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചത്. ആദ്യം വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. മഞ്ജു വാര്യര്‍, ബാലചന്ദ്ര കുമാര്‍ എന്നിവര്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുന്നു. കേസ് നവംബര്‍ 3 ന് വീണ്ടും പരിഗണിക്കും.

നടിയെ ആക്രമിച്ച കേസിലെ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപും ശരത്തും സമര്‍പ്പിച്ച ഹര്‍ജികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. തെളിവ് നശിപ്പിച്ചതടക്കം പുതുതായി ചുമത്തിയ രണ്ട് കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നിര്‍ത്തിവെച്ച വിചാരണ നവംബര്‍ പത്തിന് പുനരാരംഭിക്കാനാണ് കോടതിയുടെ തീരുമാനം.

ക്രൈംബ്രാഞ്ച് നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ടിലെ തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നുമായിരുന്നു പ്രതികളായ ദിലീപ്, ശരത്ത് എന്നിവരോട്് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നടിയെ ആക്രമിച്ച ദൃശ്യം ദിലിപിന്റെ കൈവശമെത്തിയതിന് തെളിവുണ്ടെന്നും ശരത്തുമായി ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ഫോണ്‍ രേഖകള്‍ വാട്‌സ് ആപ് ചാറ്റുകള്‍ അടക്കം നശിപ്പിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഗൂഡാലോചനയില്‍ ഇരുവര്‍ക്കുമെതിരായ പുതിയ കണ്ടെത്തലുകള്‍ നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദങ്ങള്‍ പരിഗണിച്ചാണ് പ്രതികളുടെ ഹര്‍ജികള്‍ കോടതി തള്ളിയത്.

 

Exit mobile version