കോഴിക്കോട്: കോഴിക്കോട് നൈംനാംവളപ്പ് കോതി ബീച്ചിനടുത്ത് കടൽ ഉൾവലിഞ്ഞു.ശനിയാഴ്ച വൈകീട്ടാണ് സംഭവം. തീരത്ത് പലയിടങ്ങളിലായി 30 മീറ്റര്‍ മുതല്‍ 35 മീറ്റര്‍ വരെ കടല്‍ പിന്നോട്ടുപോവുകയായിരുന്നു.പിന്നീട് കടൽ പൂർവസ്ഥിതിയിലേക്ക് എത്തി.
കടല്‍ പിന്‍വലിഞ്ഞതിന്റെ കാരണമെന്താണെന്ന് വ്യക്തമല്ലെന്ന് കളക്ടര്‍ ഡോ.എന്‍.തേജ് ലോഹിതറെഡ്ഡി പറഞ്ഞു.സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ദുരന്തനിവാരണ സമിതി വ്യക്തമാക്കി. കടൽ ഉൾവലിഞ്ഞ പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണ്. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല.
കടൽ ഉൾവലിഞ്ഞ പ്രദേശങ്ങൾക്ക് സമീപം ഉള്ളവർ ഈ സമയങ്ങളിൽ കടലിൽ ഇറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.കടല്‍ ഉള്‍വലിഞ്ഞ ഭാഗം വലിയ കുളം പോലെ കെട്ടിനില്‍ക്കുകയാണ്. തിരമാലകളോ മറ്റോ ഈ ഭാഗത്തില്ല. കരയിലേക്ക് ചെളിയും മാലിന്യങ്ങളും വൻതോതിൽ അടിഞ്ഞു കൂടിയിട്ടുമുണ്ട്.
സംഭവമറിഞ്ഞ് നിരവധിപേരാണ് കാഴ്ചക്കാരായി കോതി ബീച്ചിലേക്കെത്തിയത്. സമീപകാലത്തൊന്നും ഇത്തരത്തില്‍ ഇവിടെ കടല്‍ ഉള്‍വലിഞ്ഞിട്ടില്ലെന്ന് ഇവിടുത്തുകാർ പറയുന്നു. മുമ്പ് സുനാമിയുണ്ടായപ്പോഴും ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും കടല്‍ ഇത്തരത്തിൽ ഉള്‍വലിഞ്ഞിരുന്നു. അപൂര്‍വമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.