തിരുവനന്തപുരം പെണ്‍സുഹൃത്ത് നല്‍കിയ കഷായംകുടിച്ച് പാറശാലയില്‍ യുവാവ് മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് പെണ്‍കുട്ടിയുടെ രെഖപ്പെടുത്തും. പെണ്‍കുട്ടിയോട് രാവിലെ പത്ത് മണിയോടെഎസ്പി ഓഫിസില്‍ ഹാജരാകാനാണു നിര്‍ദേശം. റൂറല്‍ എസ്.പി. ശില്പയും എ.എസ്.പി. സുല്‍ഫിക്കറുമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പാറശ്ശാല സി.ഐ. അടക്കമുള്ളവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്.
കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്ക ക്രൈം ബ്രാഞ്ച് സംഘം ഷാരോണിന്റെ വീട് സന്ദര്‍ശിക്കുമെന്നും വിവരമുണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഷാരോണിന്റെ മരണം സംബന്ധിച്ചുള്ള പരിശോധനാ റിപ്പോര്‍ട്ടുകള്‍ വേഗത്തില്‍ ലഭിക്കാനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. സംഭവുമായി ബന്ധപ്പെട്ട് എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് റൂറല്‍ എസ്.പി ശില്‍പ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഷാരോണിന്‍റെ മരണത്തില്‍ ദൂരുഹതയേറുന്ന സാഹചര്യത്തില്‍ കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.
പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്നു കഷായവും ശീതളപാനീയവും കുടിച്ചശേഷം ഷാരോണ്‍ മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിട്ടാണ് മെഡിക്കല്‍ കോളേജിലെത്തിയത്. 14-ന് പാറശ്ശാല ആശുപത്രിയിലാണ് ആദ്യം പോയത്. 15-ന് തൊണ്ടവേദനയ്ക്ക് വലിയതുറ ആശുപത്രിയിലും ചികിത്സ തേടി. തുടര്‍ന്ന് 16-ന് ഒരു സ്വകാര്യ ആശുപത്രിയിലെ ഇ.എന്‍.ടി. ഡോക്ടറെയും കണ്ടു. തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയത്.
ഇവിടെയൊന്നും കഷായം കുടിച്ച കാര്യം ഷാരോണ്‍ പറഞ്ഞില്ല. 19-ന് ഒപ്പമുണ്ടായിരുന്ന ആളാണ് കഷായം കുടിച്ച കാര്യം ഡോക്ടറോട് പറഞ്ഞത്. തുടര്‍ന്ന് 20-ന് മജിസ്‌ട്രേറ്റും 21-ന് പോലീസും മൊഴിയെടുത്തപ്പോഴും കഷായം കുടിച്ചതായി പറഞ്ഞെങ്കിലും ആരെയും സംശയമില്ലെന്നാണ് മൊഴിനല്‍കിയത്.
പെണ്‍സുഹൃത്ത് കുടിച്ച കഷായം രുചിനോക്കാനാണ് ഷാരോണ്‍ കഴിച്ചതെന്നാണ് മൊഴിയിലുള്ളത്. കഷായത്തിന്റെയും ശീതളപാനീയത്തിന്റെയും ബോട്ടിലുകള്‍ സുഹൃത്തിന്റെ പക്കല്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ടാണു ഷാരോൺ മരിച്ചത്. മുര്യങ്കര ജെ.പി.ഹൗസിൽ ജയരാജിന്റെ മകനാണ്. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയായിരുന്നു.
Discussion about this post