ഷാരോണിന്റേത് നരബലി? മരണത്തില്‍ ദുരൂഹത, കൊലപ്പെടുത്തിയെന്ന് കുടുംബം

തിരുവനന്തപുരം: കാമുകി ജ്യൂസ് നല്‍കിയതിനെ തുടര്‍ന്ന് അവശനായി ചികിത്സയിലിരിക്കെ മരിച്ച ഷാരോണ്‍ രാജിന്റേത് ആസൂത്രിത കൊലപാതകമെന്ന് ആരോപിച്ച് കുടുംബം. അന്ധവിശ്വാസത്തെ തുടര്‍ന്ന് ആസിഡ് കലര്‍ത്തിയ വെള്ളം നല്‍കി കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

ചൊവ്വാഴ്ചയാണ് പാറശ്ശാല മുര്യങ്കര കുഴിവിള സ്വദേശിയും ബിഎസ്സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ ഷാരോണ്‍ രാജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 14ന് തമിഴ്നാട് രാമവര്‍മ്മന്‍ചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോള്‍ നല്‍കിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛര്‍ദ്ദിച്ച് അവശനായെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്റെ പരാതി.

ഷാരോണും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട്പള്ളിയില്‍ വച്ച് താലികെട്ടിയിരുന്നു. തുടര്‍ന്ന് സ്വന്തം വീടുകളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. സെപ്തംബറില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാലിത് നവംബറിലേ നടക്കൂവെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞതെന്നാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്. സുഹൃത്തിനൊപ്പമാണ് ഷാരോണ്‍ കാമുകിയുടെ വീട്ടിലെത്തിയത്. കാമുകി മാത്രമായിരുന്നു അപ്പോള്‍ വീട്ടില്‍.

ചികിത്സയുടെ ഭാഗമായി കാമുകി കയ്പ്പുള്ള കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോള്‍ ഷാരോണിന് കഷായം കുടിയ്ക്കാന്‍ നല്‍കി. കയ്ക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ കയ്പ്പ് മാറ്റാനാണ് ജ്യൂസ് നല്‍കിയത്. ഈ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്നെ ഷാരോണ്‍ ഛര്‍ദ്ദിക്കുന്നുണ്ടായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

കരളിനും വൃക്കയ്ക്കുമുണ്ടായ തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അസ്വാഭാവികമായി ഒന്നും ഉള്ളില്‍ ചെന്നതായുള്ള സൂചനകളില്ല. കൂടുതല്‍ പരിശോധനയ്ക്ക് സാംപിള്‍ ലാബിലേക്ക് അയച്ചു. ഇതിന്റെ ഫലം വന്നശേഷം അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

Exit mobile version