കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരക്കാര്‍ക്കു നേരെ കര്‍ശന നടപടിയിലേയ്ക്കു കടക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതിയുടെ മിന്നറിയിപ്പ്. റോഡിലെ തടസങ്ങള്‍ നീക്കിയേ മതിയാവു എന്നും സമരം ക്രമസമാധാനത്തിനു ഭീഷണിയാകരുതെന്നും മുന്നറിയിപ്പു നല്‍കി.
തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുകയാണെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നതു ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്കു മാറ്റി.
വിഴിഞ്ഞം തുറമുഖം നിര്‍മിക്കുന്നതോടെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കു പരിഹാരം തേടി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്. സമരത്തിന്റെ നൂറം ദിനമായ കഴിഞ്ഞ ദിവസം സമരക്കാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. സമരക്കാര്‍ ബോട്ടുകള്‍ കത്തിക്കുകയും പൊലീസ് ബാരിക്കേഡുകള്‍ കടലില്‍ എറിയുകയും ചെയ്തിരുന്നു. ഗതാഗതം തടസപ്പെടുത്തിയുള്ള സമര നടപടികളിലേക്കും മത്സ്യത്തൊഴിലാളികള്‍ കടന്നു. സമരപ്പന്തല്‍ പൊളിച്ചു കളയാനുള്ള ഹൈക്കോടതിയുടെ നിര്‍ദേശം തള്ളിയ സമരക്കാര്‍ പന്തല്‍ നില്‍ക്കുന്നതു സ്വകാര്യ ഭൂമിയിലാണെന്നും അതു പൊളിക്കാനാവില്ലെന്നും നിലപാടെടുത്തു. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
തുറമുഖ നിര്‍മാണത്തിനു പൊലീസ് സംരക്ഷണം ലഭിക്കുന്നില്ലെന്നും ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്‌സുമാണ് കോടതിയെ സമീപിച്ചത്.
https://youtu.be/mHcS1XUbwrU