പക വീട്ടി ലയണൽ മെസി; മധുര പ്രതികാരത്തിന്റെ കഥ

ഫ്രഞ്ച് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും അവന്‍ ഗോളുകളും അസിസ്റ്റുകളുമായി കളംവാഴുന്നു. ഈ സീസണില്‍ ഇതുവരെ 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം.

2022 ലെ ബാലണ്‍ഡിഓര്‍ നോമിനേഷനില്‍ ആദ്യ 30 പേരുകാരുടെ പട്ടികയില്‍ ഒരാളുടെ അഭാവമുണ്ടായിരുന്നു. ലയണല്‍ മെസി. ഏറ്റവും കൂടുതല്‍ തവണ ബാലന്‍ഡിഓര്‍ സ്വന്തമാക്കിയ താരം. 2005 നു ശേഷം മെസിയില്ലാതെ ഒരു ബാലന്‍ഡിഓര്‍ പട്ടികയിറങ്ങുന്നതും ഇത് ആദ്യമായിരുന്നു. കഴിഞ്ഞ സീസണ്‍ മെസിയുടെ കരിയറിലെ ഏറ്റവും മോശം സീസണായിരുന്നു . ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജി എന്ന ഫ്രഞ്ച് ക്ലബിലേക്കെത്തിയപ്പോള്‍ മെസി അല്‍പ്പം ഒന്നു പിന്നാക്കം പോയി. വിമര്‍ശകര്‍ മെസിയുഗം കഴിഞ്ഞെന്ന് ആര്‍ത്തലച്ചു. അവന്റെ രക്തത്തിനായി ഒരു വലിയ വിഭാഗം നിലകൊണ്ടു. പക്ഷേ മെസി ഇങ്ങനെയുള്ള വിമര്‍ശനങ്ങളിലൊന്നും മറുപടി നല്‍കിയില്ല. ആ സമയവും കടന്നുപോയി. പുതിയ സീസണ്‍ ആരംഭിച്ചു. മെസി തന്റഎ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചുവന്നു. പിഎസ്ജിയില്‍ വിംഗറായും സ്‌ട്രൈക്കറായും അവന്‍ നിറഞ്ഞാടിക്കൊണ്ടിരിക്കുകയാണ്. ഫ്രഞ്ച് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും അവന്‍ ഗോളുകളും അസിസ്റ്റുകളുമായി കളംവാഴുന്നു. ഈ സീസണില്‍ ഇതുവരെ 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. 12 അസിസ്റ്റുകളും മെസി സ്വന്തമാക്കി. 23 ഗോളുകളില്‍ നേരിട്ട് പങ്കുള്ള മറ്റൊരു കളിക്കാരനും ഈ സീസണില്‍ ഇതുവരെയില്ല. ഗോളുകളും അസിസ്റ്റുകളും രണ്ടക്കം തികച്ച മറ്റൊരു കളിക്കാരനും ഈ സീസണിലില്ല. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ്ലീഗ് മത്സരത്തില്‍ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി മെസി അക്ഷരാര്‍ത്ഥത്തില്‍ ആ മത്സരം ഒറ്റയ്ക്ക് സ്വന്തമാക്കുകയായിരുന്നു. മറ്റൊരു റെക്കോഡും ഇന്നലത്തെ മത്സരത്തോടെ മെസി സ്വന്തമാക്കി. അതും ഏകദേശം അരനൂറ്റാണ്ടിനോട് പഴക്കമുള്ള ഫുട്‌ബോള്‍ ദൈവം പെലെയുടെ റെക്കോഡ്. ഗോളുകളുടെയും അസിസ്റ്റുകളുടെയും എണ്ണത്തില്‍ പെലെയുടെ 1126 എന്ന റെക്കോഡ് മെസി 1127 എന്ന നേട്ടത്തോടെ മറികടന്നു. അര്‍ജന്റീന ജഴ്‌സിയിലും മെസി അപാരമായ ഫോമിലാണ്. 2023ലെ ബാലന്‍ഡി ഓര്‍ പവര്‍ റാങ്ക് ലിസ്റ്റില്‍ ഇപ്പോള്‍ ഒന്നാം റാങ്ക് മറ്റാര്‍ക്കുമല്ല. കഴിഞ്ഞ തവണ ആദ്യ 30-ല്‍ പോലും ഇല്ലാതിരുന്ന, അവന്റെ യുഗം അവസാനിച്ചുവെന്ന് പലരും വിമര്‍ശിച്ച സാക്ഷാല്‍ ലയണല്‍ മെസി. ഇതല്ലേ യഥാര്‍ത്ഥ പ്രതികാരം.

Exit mobile version