തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരായ മത്സ്യത്തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നടന് അലന്‍സിയര്‍. മത്സ്യത്തൊഴിലാളി സമരം കണ്ടില്ലെന്ന് നടിക്കുന്നത് ഇടതുപക്ഷത്തിന് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമരത്തിന്റെ നൂറാംദിവസമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി അലന്‍സിയര്‍ മുതലപ്പൊഴിയില്‍ എത്തിയത്.
നന്മയുടെയും ഹൃദയത്തിന്റെയും പക്ഷത്ത് നില്‍ക്കേണ്ട ഇടതുപക്ഷം ഈ പാവങ്ങള്‍ക്കൊപ്പം നില്‍ക്കണം. തനിക്ക് സുരക്ഷിതമായി സിനിമയുടെ ശീതളീകരിച്ച മുറിയിലിരിക്കാം. പക്ഷേ ഞാന്‍ പാവങ്ങള്‍ക്കൊപ്പമാണ് എന്നും അലന്‍സിയര്‍ പറഞ്ഞു. പ്രസംഗത്തിനിടെ പള്ളിയും വേണ്ട അച്ചന്മാരും വേണ്ടെന്ന അലന്‍സിയറിന്റെ പരാമര്‍ശം സമരക്കാര്‍ ഇടപെട്ട് തിരുത്തി.
തീരം അദാനിക്കല്ല തീരവാസികൾക്കുള്ളതാണ്. ആദ്യത്തെ കല്ലിടലിൽ നിശബ്ദരായവർ ഇപ്പോൾ വെയിലത്ത് ഇറങ്ങിയതിൽ സന്തോഷമുണ്ട്. പാവപ്പെട്ടവന് വേണ്ടി ഇപ്പോൾ അരമനയിൽ നിന്നും അച്ചൻമാർ റോഡിലേക്ക് ഇറങ്ങിയല്ലോ. രാഷ്ട്രീയക്കാരുടെ വർഷങ്ങളായുള്ള ആസൂത്രണമാണ് ഇപ്പോൾ അദാനിക്ക് വേണ്ടി കല്ല് കൊണ്ട് പൊങ്ങിക്കൊണ്ടിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയോടെയാണ് അദാനിയും അംബാനിയും ഇവിടെ വളർന്ന് കൊണ്ടിരിക്കുന്നു. എല്ലാവരുടെയും ഉള്ളിലും പിന്നോക്കക്കാരനും മുന്നോക്കക്കാരനും എന്ന വേർതിരിവ് ഇപ്പോഴുമുണ്ട്. ബി.ജെ.പിക്ക് മാത്രമല്ല കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും ജാതിയുണ്ടെന്നും അലന്‍സിയര്‍ പറഞ്ഞു.
അതേസമയം സമരം ഇന്ന് നൂറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. കടലിലും കരയിലുമായിട്ടാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മുതലപ്പൊഴിയില്‍ കടല്‍ ഉപരോധിച്ച സമരക്കാര്‍, കടലിലുണ്ടായിരുന്ന വള്ളത്തിന് തീയിട്ടു. മാര്‍ച്ച് നടത്തി പൂട്ട് പൊളിച്ച് പദ്ധതി പ്രദേശത്തേക്ക് പ്രവേശിച്ചു. തുടര്‍ന്ന് സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
Discussion about this post