ഹരിപ്പാട് പക്ഷിപ്പനി; ചത്തത് 1500ലധികം താറാവുകള്‍, പക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി

ആലപ്പുഴ: ഹരിപ്പാടിനടുത്ത് പള്ളിപ്പാട്ട് താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് 20,471 പക്ഷികളെ കൊന്നൊടുക്കാനാണ് തീരുമാനം. ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനമായി. പ്രദേശത്തെ താറാവുകളെ നാളെ മുതല്‍ കൊല്ലാനാണ് തീരുമാനം. 1500 ലധികം താറാവുകള്‍ ഇതിനോടകം ചത്തെന്നാണു കണക്ക്. കുട്ടനാട്ടിലെ നെടുമുടിയില്‍ കഴിഞ്ഞ ദിവസം ഏതാനും താറാവുകള്‍ ചത്തെങ്കിലും അത് പക്ഷിപ്പനി മൂലമല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം.

ഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണു സാംപിളുകളില്‍ എച്ച്5 എന്‍1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഹരിപ്പാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡിലെ വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളില്‍ നിന്ന് ശേഖരിച്ച സാംപിളുകളിലാണ് എച്ച്5 എന്‍1 വൈറസ് കണ്ടെത്തിയത്.

രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കും. ഇതിനായി എട്ട് ആര്‍ആര്‍ടികളെയും (റാപ്പിഡ് റെസ്പോണ്‍സ് ടീം) സജ്ജമാക്കിയിട്ടുണ്ട്. ഹരിപ്പാട് നഗരസഭയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും പക്ഷികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി.

Exit mobile version