193 എംപിമാരുടെ പിന്തുണ; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ഇന്ന് അധികാരമേല്‍ക്കും

മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് നേരത്തെ പിന്മാറിയിരുന്നു

ലണ്ടന്‍: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും. 193 എംപിമാരുടെ പിന്തുണയോടെയാണ് ഋഷി സുനക് പ്രധാന മന്ത്രിയാകാനൊരുങ്ങുന്നത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മല്‍സരത്തില്‍ നിന്നു നേരത്തെ പിന്മാറിയതിന് പിന്നാലെ മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. 26 എംപിമാരുടെ പിന്തുണ മാത്രമാണ് പെന്നി മോര്‍ഡന്റ് നേടിയത്.

ഇന്ത്യന്‍ വംശജനും ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാനുമായ എന്‍.ആര്‍ നാരായണമൂര്‍ത്തിയുടെ മരുമകനുമാണ് ഋഷി സുനക്. 2020ലാണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്. 2015 ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്.

പഞ്ചാബ് വംശജനായ ഇന്ത്യന്‍ ഡോക്ടറുടെ മകനായി 1980ല്‍ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി സുനക് ജനിച്ചത്. 2015ല്‍ യോര്‍ക്ക്ഷയറിലെ റിച്ച്മോണ്ടില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് 2009ലാണ് നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെ വിവാഹം കഴിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ഋഷി സുനക് മത്സരത്തിനൊരുങ്ങിയത്.

 

 

Exit mobile version