ഏതാണ്ട് അര സെ.മീ (0.5 cm) വലിപ്പമുള്ള ഒരു ചെറു ജീവിയാണ് കുഴിയാന. ഉരുണ്ട ശരീരവും, ഉറുമ്പിനു സമാനമായ തലയും, മൂട്ടയുടെ അത്ര മാത്രം വലിപ്പവുമുള്ള കുഴിയാനകൾ പൂർണമായ ഒരു ജീവിയും അല്ല തുമ്പികളുടെ ലാർവയും അല്ല.
തുമ്പികളോട് ബന്ധമില്ലാത്ത മെർമിലിയോന്റിടെ (Myrmeleontidae) കുടുംബത്തിലെ ഒരു തരം ഷഡ്പദങ്ങളായ അന്റിലിയോൺ ലാസ്‌വിങ്സ് (Antlion lacewings) ആണിവ.

മുട്ടവിരിഞ്ഞ് ഇറങ്ങുന്ന ലാർവക്കുഞ്ഞുങ്ങൾ മണലിലും മിനുസമുള്ള പൊടിയിലും ചോർപ്പിന്റെ ആകൃതിയിൽ കുഴി ഒരുക്കി ഇരകളെ കാത്ത് കഴിയും. ഉറുമ്പുകൾ ആണ് ഇവരുടെ ഇഷ്ട ഭക്ഷണം. അവയെ പിടികൂടുന്ന കാര്യത്തിൽ ഇവർ പുലിയല്ല – സിംങ്കം ആണ് സിംങ്കം. അങ്ങിനെ കിട്ടിയ പേരാണ് – ‘ആന്റ് ലയേൺ’ .
പിറകോട്ട് മാത്രം സഞ്ചരിക്കുന്ന ഇവ കുഴിയൊരുക്കാൻ പറ്റിയ സ്ഥലം തപ്പി ചറപറ മണലിലൂടെ നടന്നു നീങ്ങുമ്പോഴുണ്ടാകുന്ന അടയാളം കണ്ടാണ് വടക്കേ അമേരിക്കക്കാർ ഇതിന് “ഡൂഡിൽ ബഗ്” എന്ന് പേരിട്ടു.
പിങ്കാലുകൾ കൊണ്ട് മണൽ വട്ടത്തിൽ തെറിപ്പിച്ച് ആണ് കുഴി പണിയുക. ഇവ കുഴിയുടെ നടുവിൽ മണലിനുള്ളിൽ ഒളിച്ച് കിടക്കും . അതിന്റെ ചെരിവ് ഏറ്റവും അപകടകര അളവിലായിരിക്കും പണിയുക. വക്കിൽ ഉറുമ്പോ ചിലന്തിയോ മറ്റേതെങ്കിലും ചെറുപ്രാണികളോ എത്തിപ്പെട്ടാൽ നിമിഷം കൊണ്ട് ഈ ചെരിവ് താഴോട്ട് ഇടിയും. ശരിക്കും ഒരു മരണക്കിണർ. മുകളിലേക്ക് കയറാൻ ശ്രമിക്കും തോറും മേൽഭാഗത്ത് നിന്ന് മണൽ അടർന്ന് വീണുകൊണ്ടിരിക്കും. രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇരയ്ക്ക് നേരെ ശക്തിയിൽ മണൽ തെറിപ്പിച്ച് താഴോട്ട് വീഴ്ത്താൻ അതിനിടയിൽ കുഴിയാന ശ്രമം നടത്തുന്നുണ്ടാകും. അവസാനം ഇരയെ പിടികൂടി അതിന്റെ ശരീരം മുഴുവൻ ദഹിപ്പിക്കാൻ കഴിയുന്ന സ്രവങ്ങൾ കുത്തികയറ്റി അതിന്റെ സത്ത് വലിച്ച് കുടിക്കും.
കുഴിയിലെ അവശിഷ്ടങ്ങൾ കണ്ട വരുന്ന ഉറുമ്പുകൾക്ക് സംശയം തോന്നാതിരിക്കാൻ പിങ്കാലുകൊണ്ട് കുഴിയുടെ ചെരിവുകളെല്ലാം പഴയതുപൊലെ കുത്തനെയാക്കി , വീണ്ടും ഭാഗ്യം വന്ന് വീഴുന്നതും കാത്ത്കാത്തങ്ങനെ ഇരിക്കും. ഇപ്പോൾ മനസിലായോ കുഴിയാനകൾ സിംഗംതന്നെ ആണെന്.
മൂന്നു നാലുമാസമൊക്കെ ഒരിരയും കിട്ടാതെ തനിപ്പട്ടിണിയിൽ കഴിഞ്ഞാലും ഇവയ്ക്ക് ഒന്നും സംഭവിക്കില്ല. . അതുകൊണ്ട് തന്നെ ഇവയുടെ ലാർവാവസ്ഥ ഒരോരോ സാഹചര്യമനുസരിച്ച് പല ദൈർഘ്യത്തിലായിരിക്കും. ചിലപ്പോൾ അത് നീണ്ട് വർഷങ്ങൾ വരെ എടുക്കും.
കുഴിയാന തിന്നതൊന്നും പുറത്ത് കളയില്ല. കളയാൻ അങ്ങിനെ ഒരു അവയവവും ഇല്ല എന്നതാണ് കാര്യം.
വിസർജ്ജ്യങ്ങളെല്ലാം അവ ഉള്ളിൽ തന്നെ സൂക്ഷിച്ച് വെക്കും . ലാർവ പൂർണ്ണവളർച്ചയെത്തി പ്യൂപ്പാവസ്ഥയിൽ കഴിയുന്ന സമയത്താണ് ടാർപോലുള്ള പഴയകാഷ്ടം പുറത്തേക്ക് കളയുന്നത്.
മണലും നാരുകളും സിൽക്ക്പോലുള്ള നൂലുകളും കൂട്ടിക്കുഴച്ചുള്ള ഗോളാകൃതിയിലുള്ള കൂടിനുള്ളിൽ പിന്നെ ഏറെനാൾ രൂപാന്തരണ കാലം.
പ്യൂപ്പാവസ്ഥ കഴിഞ്ഞ് അവസാനം കൂട് പൊളിച്ച് ചിറക് വിരിച്ച് പറന്നുപോകും. കാഴ്ചയിൽ സൂചിത്തുമ്പികളോട് ചെറിയ സാമ്യം തോന്നുമെങ്കിലും ഇവ ഗോത്രപരമായിപോലും തുമ്പികളുമായി യാതൊരു ബന്ധവുമില്ല.
മലയാളത്തിൽ ഇവയെ ആരോ ‘കുഴിയാനത്തുമ്പി” എന്ന് പേരിട്ടതിനാൽ നമ്മുടെയൊക്കെ ടീച്ചർമാരും നമുക്കും അങ്ങനെ പറഞ്ഞു തന്നു.

രണ്ട് ജോഡി മനോഹര ലേസ് ചിറകുകൾ , നീണ്ട ആന്റിനകൾ, എന്നിവയൊക്കെ ആയി ഒരു ആനച്ചന്തമൊക്കെയുണ്ട് കാഴ്ചയിൽ. ലാർവ ചെറുതാണെങ്കിലും വിരിഞ്ഞ് വരുന്ന ലേസ് വിങ്ങ് പ്രാണിക്ക് നല്ല വലിപ്പമുണ്ടാകും. ഇരപിടിയന്മാരെ ഭയന്ന് , പകൽ സമയങ്ങളിൽ ചെടിപ്പടർപ്പുകൾക്കിടയിലും മറ്റും ഒളിഞ്ഞ് വിശ്രമിക്കുന്ന ഇവ സന്ധ്യയോടെ ഇരതേടാനും ഇണചേരാനും പറന്നുതുടങ്ങും. നമുക്ക് കാണാൻ കിട്ടാൻ പ്രയാസമാണ്. കുഴിയാനയായി മാസങ്ങളും വർഷവും ജീവിച്ചത് പോലെ യഥാർത്ഥ ജീവിതത്തിന് ദൈർഘ്യം ഉണ്ടാവില്ല. ദിവസങ്ങൾ മാത്രം നീളുന്ന പറന്നുള്ള ജീവിതം. ഇണ ചേരലും മുട്ടയിടലും മാത്രമാണ് ഏക ലക്ഷ്യം! പെൺകുഴിയാനത്തുമ്പികൾ മണലിൽ മുട്ടയിടുന്നു. അവ വിരിഞ്ഞ് പുതിയ കുഴിയാനകൾ ഉണ്ടാകുന്നതോടെ ജീവിതചക്രം പൂർത്തിയാകുന്നു.
Discussion about this post