ന്യൂഡൽഹി: നവംബറിൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി. 20 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യാത്രാമദ്ധ്യേ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കും. നവംബർ 14 നാണ് സൗദി കിരീടാവകാശി ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണമനുസരിച്ചാണ് സന്ദർശനം.
കഴിഞ്ഞ സെപ്റ്റംബറിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വഴി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി കത്തയച്ചിരുന്നു. നവംബർ 14 ന് രാവിലെ ഡൽഹിയിലെത്തുന്ന അദ്ദേഹം അന്ന് വൈകുന്നേരത്തോടെ മടങ്ങും. സൗദി കിരീടാവകാശിയുടെ സന്ദർശനത്തിന്റെ മുന്നോടിയായി, കഴിഞ്ഞ ദിവസം സൗദി ഊർജ്ജ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, ഹർദീപ് സിംഗ് പുരി, ആർ.കെ സിംഗ് എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി.
Discussion about this post