ടി20 ലോകകപ്പില്‍ നാളെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം: മഴപ്പേടിയില്‍ ആരാധകര്‍

മെല്‍ബണില്‍ നാളെ യെല്ലോ അലര്‍ട്ട്

മെല്‍ബണ്‍: ക്രിക്കറ്റിലെ ഏറ്റവും വലിയ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം . ടി20 ലോകകപ്പില്‍ ഇരുടീമുകളുടെയും ആദ്യ മത്സരം എന്നതിലുപരി ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടം എന്ന നിലയ്ക്കാണ് ആരാധകര്‍ നടക്കുന്ന ഇന്ത്യ -പാക് മത്സരത്തെ നോക്കിക്കാണുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.

ആരാധകര്‍ നാളുകളായി കാത്തിരിക്കുന്ന പോരാട്ടത്തില്‍ മഴ രസംകൊല്ലിയാകുമോ എന്നതാണ് നിലവിലെ പ്രധാന പ്രശ്‌നം. മത്സര ദിവസം മെല്‍ബണില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മത്സരത്തില്‍ 60 ശതമാനം മഴ സാധ്യതയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ മെല്‍ബണില്‍ മഴ പെയ്തിട്ടില്ല എന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. ഒരു പക്ഷേ മത്സരം നടന്നില്ലെങ്കില്‍ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടെടുക്കും.

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇതുവരെ ഇന്ത്യയെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന നാണക്കേട് കഴിഞ്ഞ ടി20 ലോകകപ്പോടെ പാകിസ്ഥാന്‍ മറികടന്നിരുന്നു. ദുബായില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 10 വിക്കറ്റിന്റെ ആധികാരിക ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. പിന്നാലെ കഴിഞ്ഞ തവണ നടന്ന ഏഷ്യ കപ്പിലും 5 വിക്കറ്റിന്റെ ജയം പാക് പട നേടിയിരുന്നു. അതിനാല്‍ തന്നെ ഇത്തവണ തോല്‍വിക്ക് പകരം വീട്ടുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരിക്കും ഇന്ത്യയുടെ മനസില്‍.

ഇന്ത്യയുടെ ബാറ്റിങ് നിരയും പാകിസ്ഥാന്റെ ബോളിങ് നിരയും തമ്മിലായിരിക്കും ഇത്തവണ പോരാട്ടം നടക്കുക. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ അടങ്ങിയ ഇന്ത്യന്‍ ബാറ്റിങ് നിര ഏത് ലോകോത്തര ബോളര്‍മാരുടേയും പേടി സ്വപ്നം തന്നെയാണ്. ഏത് സാഹചര്യത്തിലും അനായാസം ബാറ്റ് വീശുന്ന സൂര്യകുമാര്‍ യാദവിലും പാകിസ്ഥാനെ എല്ലാ മത്സരങ്ങളിലും പഞ്ഞിക്കിടുന്ന വിരാട് കോലിയിലുമാണ് ഇന്ത്യന്‍ പ്രതീക്ഷ.

മറുവശത്ത് ഏറെ പരിതാപകരമാണ് ഇന്ത്യന്‍ ബോളിങ് യൂണിറ്റിന്റെ സ്ഥിതി. ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയും, സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പരിക്കേറ്റ് പുറത്തായത് വലിയ തോതില്‍ തന്നെ ടീമിനെ ബാധിക്കും. നിലവില്‍ മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഇന്ത്യന്‍ പേസ് നിരയുടെ ശക്തി. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് സ്പിന്‍ യൂണിറ്റ്. എന്നാല്‍ സ്ഥിരതയില്ലായ്മയാണ് പ്രധാന പ്രശ്‌നം. അതേസമയം മറുവശത്ത് ബാറ്റിങ്ങിലും ബോളിങ്ങിലും ഏറെക്കുറെ സ്ഥിരത പുലര്‍ത്തുന്നുണ്ട് പാകിസ്ഥാന്‍. തീപ്പൊരി ബോളിങ്ങുമായി തിളങ്ങുന്ന ഷഹീന്‍ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഏറെ പണിപ്പെടേണ്ടിവരും. കൂട്ടത്തില്‍ ന്യൂബോളില്‍ അക്രമം അഴിച്ചുവിടുന്ന ഷഹീന്‍ അഫ്രീദിയെ പിടിച്ച് കെട്ടുക എന്നതിലാകും ഇന്ത്യന്‍ ബാറ്റര്‍മാര്‍ ശ്രദ്ധ നല്‍കുക. നവാസ് അലി, ഷദാബ് ഖാന്‍ എന്നിവരടങ്ങുന്ന സ്പിന്‍ നിരയും ഏത് സമയവും മത്സരം പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ളവരാണ്.

 

Exit mobile version