നടി ആക്രമണ കേസ്: അതിജീവിതയ്ക്ക് തിരിച്ചടി; വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം തള്ളി

ജഡ്ജിയെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് സുപ്രീകോടതി ചൂണ്ടിക്കാട്ടിയത്

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജഡ്ജിയെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് സുപ്രീകോടതി ചൂണ്ടിക്കാട്ടി. ഒപ്പം ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വിധി പറഞ്ഞത്.

പോലീസിന് ലഭിച്ച ശബ്ദരേഖയില്‍ പ്രതി വിചാരണക്കോടതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചുവെന്നത് വ്യക്തമാണെന്നും അതുകൊണ്ട് നീതിലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നുമായിരുന്നു അതിജീവിതയുടെ ഹര്‍ജി. അതിനാല്‍ വിചാരണക്കോടതി മാറ്റണമെന്നുമായിരുന്നു അതിജീവതയുടെ ആവശ്യം. എന്നാല്‍ ജഡ്ജിയും ദിലീപും തമ്മിലുള്ള ബന്ധത്തിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു.

ജഡ്ജിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ ശബ്ദരേഖ പോലീസിന് ലഭിച്ചിരുന്നു. എക്സൈസ് വകുപ്പില്‍ ജോലിചെയ്യുന്ന ജഡ്ജിയുടെ ഭര്‍ത്താവ് കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നേരിടുകയാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ ആരോപിച്ചിരുന്നു.

മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. ഇതിനോടകം രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്മാറി. വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് തടയാന്‍ സെഷന്‍സ് ജഡ്ജി തയ്യാറായില്ലെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിച്ചു.

 

 

Exit mobile version