സൈനികനെയും സഹോദരനെയും മര്‍ദ്ദിച്ച സംഭവം; 4 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന സംഭവം പൊലീസ് കെട്ടിച്ചമയ്ച്ചതാണെന്ന് തെളിഞ്ഞതോടെയാണ് നടപടി

കൊല്ലം: കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കിളികൊല്ലൂര്‍ എസ്.എച്ച്.ഒയെ സ്ഥലംമാറ്റും. ക്രമസമാധാന ചുമതല നല്‍കാതിരിക്കാനും ശുപാര്‍ശയുണ്ട്. എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റും. നാല് പൊലീസുകാര്‍ക്കെതിരെ ഗുരുതര വീഴ്ചയ്ക്കുള്ള വകുപ്പുതല അന്വേഷണവും നടത്തും.

കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനും സഹോദരനും കിളികൊല്ലൂര്‍ സ്റ്റേഷനിലെ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന സംഭവം പൊലീസ് കെട്ടിച്ചമയ്ച്ചതാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെയാണ് പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വരുന്നത്. പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഓരോരുത്തരായി തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് മര്‍ദനമേറ്റവരുടെ മൊഴി.

പ്രതിരോധത്തിനിടയില്‍ സൈനികന്‍ നല്‍കിയ ഒരു അടിയേറ്റാണ് എ.എസ്.ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളില്‍ പരിക്കേറ്റത്. യാഥാര്‍ഥ്യം പുറത്തായതോടെ കിളികൊല്ലൂര്‍ എസ്.ഐ എ.പി. അനീഷ്, സീനിയര്‍ സി.പി.ഒമാരായ ആര്‍. പ്രകാശ് ചന്ദ്രന്‍, വി.ആര്‍.ദിലീപ് എന്നിവരെ കമ്മിഷണര്‍ ഇടപെട്ട് സ്ഥലം മാറ്റിയിരുന്നു.

Exit mobile version