തിരുവനന്തപുരം നഗരത്തിൽ രാത്രിയിൽ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ട്. ഇന്ന് 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ തുലാമഴ കേരളത്തിൽ എത്തിയിട്ടില്ലെന്നതാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മഴ ഇനിയും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയിലാണ് കേരളം.
തെക്കു കിഴക്കൻ അറബിക്കടലിലെ കേരള തീരത്തെ ചക്രവാതച്ചുഴി, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ്‌നാടിനും മുകളിലൂടെ ഉള്ള ന്യൂനമർദ പാത്തി, തെക്കു പടിഞ്ഞാറൻ അറബിക്കടലിലെ മറ്റൊരു ചക്രവാതച്ചുഴി എന്നിവയാണ് ഇപ്പോഴത്തെ വ്യാപക മഴയ്ക്കു കാരണം. വ്യാഴാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടാൽ മഴ ഇനിയും ശക്തമാകും.
സംസ്ഥാനത്ത് 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും സാധ്യത. 20ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, വയനാട് ഒഴികെ 9 ജില്ലകളിൽ നാളെയും യെല്ലോ അലേർട്ട് ആണ്.
Discussion about this post