ഒ.ആർ.എസ് ചികിത്സക്ക് തുടക്കമിട്ട ഡോ. ദിലീപ് മഹലനാബിസ് അന്തരിച്ചു

1971-ല്‍ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്താണ് ഡോ. ദിലീപിന്റെ പേര് വാര്‍ത്തകളില്‍ ഇടം പിടിച്ചത്

കൊല്‍ക്കത്ത: നിര്‍ജലീകരണം തടയുന്നതിന് സഹായകമായ ഒ.ആര്‍.എസ് സംയുക്തം (ORS) വികസിപ്പിച്ച ഡോ. ദിലിപ് മഹലനാബിസ് (88) അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്ന് കൊൽക്കത്തയിലെ  സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.

1971-ല്‍ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്താണ് ഡോ. ദിലിപിന്റെ പേര് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഈ സമയത്ത് പടര്‍ന്ന് പിടിച്ച കോളറയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ കണ്ടുപിടിത്തമായ ഒ.ആര്‍.എസ്. സംയുക്തം ഏറെ സഹായിച്ചിട്ടുണ്ട്. നിര്‍ജലീകരണം തടയുന്നതിന് വായിലൂടെ കഴിക്കാന്‍ കഴിയുന്ന സംയുക്തം എന്ന നിലയ്ക്കാണ് ഒ.ആര്‍.എസ്. ഖ്യാതി നേടിയത്. പശ്ചിമബംഗാളിലെ ബംഗാവ് മേഖലയിലുള്ള അഭയാര്‍ഥി കേന്ദ്രത്തില്‍ ഡോ. ദിലിപ് സേവനം അനുഷ്ഠിക്കുമ്പോഴായിരുന്നു അദ്ദേഹം    ഒ.ആര്‍.എസ്. സംയുക്തം  ഉപയോഗിച്ച് ആയിരക്കണക്കിന് രോഗികളുടെ ജീവൻ രക്ഷിച്ചാണ് ലോകശ്രദ്ധ നേടിയത്.

ശിശുരോഗവിദഗ്ധനായിരുന്ന മഹലനാബിസ് കൊൽക്കത്തയിലെ ജോൺ ഹോപ്കിൻസ് യൂനിവേഴ്‌സിറ്റി ഇന്റർനാഷണൽ സെന്റർ ഫോർ മെഡിക്കൽ റിസർച്ചിൽ ഗവേഷകനായിരിക്കെ 1966ൽ ഡോ. ഡേവിഡ് ആർ. നളിൻ, ഡോ. റിച്ചാർഡ് എ. കാഷ് എന്നിവർക്കൊപ്പം ചേർന്നാണ് ഒ.ആർ.എസ് (ഓറൽ റീഹൈഡ്രേഷൻ സൊലൂഷൻ) വികസിപ്പിച്ചത്.

അഭയാർത്ഥി ക്യാമ്പുകളിലെ രോഗികളിൽ മരണനിരക്ക് 30% ൽ നിന്ന് 3% ആയി കുറച്ചു. പിന്നീട്, വൈദ്യശാസ്ത്രത്തിലെ 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തമായി ഒആർഎസ് രൂപപ്പെട്ടു. മഹാലനാബിസിനെ കൊളംബിയ സർവകലാശാലയും കോർനെലും 2002-ൽ പോളിൻ സമ്മാനവും 2006-ൽ പ്രിൻസ് മഹിഡോൾ അവാർഡും നൽകി തായ് സർക്കാരും അംഗീകരിച്ചു.

Exit mobile version