ഹിജാബ് നിരോധനം; സുപ്രീംകോടതിയില്‍ ഭിന്നവിധി

വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വിധി വന്നതോടെ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയ വിഷയത്തില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി. കര്‍ണാടക ഹൈക്കോടതി വിധി ശരിവെച്ച് ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധി പ്രസ്താവിച്ചപ്പോള്‍ ജസ്റ്റിസ് സുധാംശു ധൂലിയ ഹൈക്കോടതിയുടെ വിധി റദ്ദാക്കുകയായിരുന്നു. ഇതോടെ ഹര്‍ജി മറ്റേതെങ്കിലും ബെഞ്ചിന് വിടണോ ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് വിട്ടു.
പത്തുദിവസം വാദംകേട്ട ശേഷമാണ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ച് കേസില്‍ ഭിന്നവിധി പ്രഖ്യാപിച്ചത്. കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ശരിവെച്ച ഹൈക്കോടതി വിധി ചോദ്യംചെയ്യുന്ന ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനം അനുവദിക്കുന്നുവെന്നും ഹിജാബ് ധരിക്കല്‍ ഇസ്ലാമില്‍ നിര്‍ബന്ധമായ കാര്യമല്ലെന്നും ജസ്റ്റിസ് ഗുപ്ത വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. എന്നാല്‍ കര്‍ണാടക ഹൈക്കോടതി തെറ്റായ പാതയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് ധൂലിയ പറഞ്ഞു. കര്‍ണാടക ഹൈക്കോടതിയുടെ വിധി റദ്ദാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Exit mobile version