സംസ്ഥാനത്ത് വില്ലനായി ചെള്ളുപനി; വിശദപഠനത്തിന് ഐസിഎംആര്‍

സംസ്ഥാനത്ത് ഈ വര്‍ഷം ചെള്ളുപനി സ്ഥിരീകരിച്ചത് 597 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വിശദപഠനം നടത്താനൊരുങ്ങി ഐസിഎംആര്‍. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ചെള്ളു പനിയെക്കുറിച്ച് ഐസിഎംആര്‍ പഠനം നടത്തുന്നത്. പുതുച്ചേരി വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിലെ വിദഗ്ധരാവും പഠനത്തിനെത്തുക. സംസ്ഥാനത്ത് ഈ വര്‍ഷം 597 പേര്‍ക്ക് ചെള്ളു പനി സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
മുന്‍ വര്‍ഷങ്ങളിലും ചെള്ളു പനി ബാധിച്ച് നിരവധി പേര്‍ മരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഉള്‍പ്പെടെ ചെള്ളു പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ നിന്നും സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ച് സംഘം പഠന വിധേയമാക്കും.
മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ കടിക്കുന്നതിലൂടെയാണ് മനുഷ്യനിലേക്ക് ഈ രോഗാണു കടക്കുന്നത്. എന്നാല്‍ പലപ്പോഴും ഇതുമൂലം ഉണ്ടാകുന്ന പനിയുടെ കാരണം തിരിച്ചറിയാതെ പോകും. അതോടെ ഇത് തലച്ചോറിനേയും ഹൃദയത്തേയും ബാധിക്കുകയും രോഗി കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് പോവുകയുമാണ് ചെയ്യുന്നത്.

 

Exit mobile version