ഇംഗ്ലണ്ടിലെ ഒരു പഴയ കെട്ടിടത്തിനടിയില്‍ 240 ലധികം മൃതദേഹാവശിഷ്ടങ്ങള്‍

മൃതദേഹാവശിഷ്ടങ്ങളില്‍ പലതും കുട്ടികളുടേതും തലയ്ക്ക് പരിക്കേറ്റവരുടേതും

ഇംഗ്ലണ്ടിലെ മുന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിന് കീഴില്‍ നിന്ന് കുട്ടികളുടേതടക്കം 240 ലധികം പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇംഗ്ലണ്ടിലെ പെംബ്രോക്ക്‌ഷെയറിലെ ഹാവര്‍ഫോര്‍ഡ്വെസ്റ്റിലെ ഒരു പഴയ ഓക്കി വൈറ്റ് കെട്ടിടത്തിനടിയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മധ്യകാലഘട്ടത്തില്‍ ഇവിടെ ഒരു മഠം പ്രവര്‍ത്തിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. 1256-ല്‍ ഡൊമിനിക്കന്‍ സന്യാസിമാര്‍ സ്ഥാപിച്ച സെന്റ് സേവ്യേഴ്‌സ് ആശ്രമമാണിതെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. 18-ാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഈ ശ്മശാനം ഉപയോഗിച്ചിരുന്നതായാണ് വിശ്വാസം. പിന്നീട് 2013 വരെ ഇവിടെ ഒരു ജനപ്രിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്നു.
ഡോര്‍മിറ്ററികള്‍, സ്‌ക്രിപ്‌റ്റോറിയങ്ങള്‍ എഴുത്തുകള്‍ക്കും കൈയെഴുത്തു പ്രതികള്‍ക്കുമായി നീക്കിവച്ചിരിക്കുന്ന മുറികള്‍, സ്റ്റേബിളുകള്‍, ഒരു ആശുപത്രി എന്നിവ ഉള്‍പ്പെടുന്ന കെട്ടിടങ്ങളുടെ ഒരു പ്രധാന സമുച്ചയമായി ഡൈഫെഡ് ആര്‍ക്കിയോളജിക്കല്‍ ട്രസ്റ്റില്‍ നിന്നുള്ള സൈറ്റ് സൂപ്പര്‍വൈസറായ ആന്‍ഡ്രൂ ഷോബ്രോക്ക് ആശ്രമത്തെ വിശേഷിപ്പിച്ചു. സമ്പന്നര്‍ മുതല്‍ സാധാരണ നഗരവാസികള്‍ വരെയുള്ള നിരവധി ആളുകളുടെ മൃതദേഹങ്ങള്‍ ഇവിടെ കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പകുതിയോളം മൃതദേഹാവശിഷ്ടങ്ങളും കുട്ടികളുടേതാണ്. അക്കാലത്ത് കുട്ടികളിലെ ഉയര്‍ന്ന മരണനിരക്കാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. ചിലരുടെ അവശിഷ്ടങ്ങളില്‍ തലയ്ക്ക് പരിക്കേറ്റതായും ഇത് യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ ഉണ്ടായതാകാമെന്നുമാണ് കണ്ടെത്തല്‍. പല പരിക്കുകളും അമ്പോ മറ്റ് ആയുധങ്ങളോ മൂലം സംഭവിച്ചതാണെന്നും ഷോബ്രൂക്ക് കൂട്ടിച്ചേര്‍ത്തു.

 

 

 

Exit mobile version