കാസർകോട്: കുമ്പള അനന്തപുരം ക്ഷേത്രത്തിലെ മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് മുതലയുടെ മരണം സംഭവിച്ചത്. കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന മുതല ഭക്തര്‍ക്ക് അത്ഭുതമായിരുന്നു . 75 വയസിലേറെ പ്രായമുണ്ട്. അനന്തപുരം ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു ബബിയ.
നിരുപദ്രവകാരിയായിരുന്നു ബബിയ. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മത്സ്യങ്ങളെയും ബബിയ ഇതുവരെ ഉപദ്രവിച്ചിട്ടില്ല. സസ്യാഹാരം മാത്രമായിരുന്നു ഇത് കഴിച്ചിരുന്നത്. മുതലയ്ക്ക് നിവേദ്യം നല്‍കുന്നത് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടാണ്. ഇഷ്ടകാര്യത്തിനാണ് ഭക്തര്‍ വഴിപാട് നടത്താറുള്ളത്. വഴിപാട് നിവേദ്യം നല്‍കാന്‍ പൂജാരി പേര് വിളിക്കുമ്പോള്‍ ബബിയ എത്തിച്ചേരുന്ന കാഴ്ച കൗതുകകരമായിരുന്നു.
1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം.
തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് അനന്തപുരം ക്ഷേത്രമെന്ന് വിശ്വാസികള്‍ കരുതുന്നു. ബബിയയെ കാണുന്നത് വലിയ അനുഗ്രഹമായാണ് ഭക്തർ കരുതിയിരുന്നത്.
പൊതുദര്‍ശനത്തിന് ശേഷം ബബിയയുടെ മൃതദേഹം ക്ഷേത്രവളപ്പില്‍ സംസ്‌കരിക്കും. ബബിയയോടുള്ള ആദരസൂചകമായി ക്ഷേത്രനട അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെയേ നട തുറക്കൂ.