തിരുവനന്തപുരം∙ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആയിരുന്ന കോടിയേരിക്ക് തലസ്ഥാനത്ത് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം ഇല്ലാതെ പോയതു പല കോണുകളിൽ നിന്നും വിമർശനം നേരിട്ട പശ്ചാത്തലത്തിൽ വിശദീകരണവുമായി സംസ്ഥാന സെക്രട്ടേറിയറ്റ്. ദീർഘമായ യാത്ര ഒഴിവാക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ചെന്നൈയിൽ നിന്നു നേരെ തലശ്ശേരിയിലേക്കും പിന്നീടു കണ്ണൂരിലേക്കും കൊണ്ടുപോകാൻ തീരുമാനിച്ചതെന്ന് സിപിഎം സെക്രട്ടേറിയറ്റ്.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇക്കാര്യം തലസ്ഥാനത്തെ അനുസ്മരണ സമ്മേളനത്തിലും വിശദീകരിച്ചിരുന്നു. അരനൂറ്റാണ്ടു കാലം കോടിയേരിയുടെ കർമ മണ്ഡലം തന്നെയായി മാറിയ തിരുവനന്തപുരത്തെ എകെജി സെന്ററിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിന് എത്തിക്കാതിരുന്നതു പാർട്ടിക്കാരെയും അദ്ഭുതപ്പെടുത്തിയിരുന്നു.
ദീർഘനാളത്തെ രോഗാവസ്ഥ കോടിയേരിയുടെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു എന്നും അതുകൊണ്ടാണു മരണശേഷം ദീർഘയാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിച്ചതെന്നും പാർട്ടി അറിയിച്ചു. ഏറ്റവും വിദഗ്‌ധമായ ചികിത്സ അദ്ദേഹത്തിനു ലഭ്യമാക്കാനാണു പരിശ്രമിച്ചത്. തിരിച്ചുവരവിന്റെ പ്രതീക്ഷ നൽകുകയും ചെയ്‌തു. അദ്ദേഹത്തെ സ്‌നേഹിക്കുന്ന ജനങ്ങളുടെ പ്രവാഹമാണ് തലശ്ശേരിയിലേക്കും, കണ്ണൂരിലേക്കും ഉണ്ടായത്. ക്രമീകരണങ്ങളോടു തികഞ്ഞ അച്ചടക്കത്തോടെ ജനങ്ങൾ സഹകരിച്ചതും ആ ആദരവിന്റെ ദൃഢതയാണു വ്യക്തമാക്കുന്നത്. വലിയ നഷ്ടമാണു പാർട്ടിക്ക് ഉണ്ടായത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ അതിനെ മറികടക്കാൻ ശ്രമിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
Discussion about this post