ഇറാനിയന്‍ സംഘം ഹെറോയിന്‍ കടത്തിയത് പാക്കിസ്ഥാനിലെ ലഹരി മാഫിയയ്ക്കുവേണ്ടി

ചോദ്യം ചെയ്യലിനായി എന്‍സിബിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍

കൊച്ചി: കൊച്ചിയില്‍ പിടിയിലായ ഇറാനിയന്‍ സംഘം ഹെറോയിന്‍ കടത്തിയത് പാക്കിസ്ഥാനിലെ ലഹരി മാഫിയയ്ക്കുവേണ്ടിയെന്ന് വെളിപ്പെടുത്തല്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന ലഹരിമരുന്ന് ഉള്‍ക്കടലില്‍വച്ച് മറ്റൊരു സംഘത്തിന് കൈമാറാനായിരുന്നു നിര്‍ദേശം.
ആയിരം കോടിയിലേറെ വിലവരുന്ന 210 കിലോ ലഹരിമരുന്നാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് കണ്ടെത്തിയത്. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നാവികസേനയും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന സാറ്റലൈറ്റ് ഫോണില്‍ നിന്നാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് ലഹരി കടത്തിന്റെ വിശദാംശങ്ങള്‍ ലഭിച്ചത്.
ബോട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ആറ് ഇറാനിയന്‍ പൗരന്മാരെയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇതിനായി എന്‍സിബിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. അബ്ദുള്‍ നാസര്‍, റഷീദ്, അബ്ദുല്‍ ഔസാര്‍നി, ജുനൈദ്, അബ്ദുള്‍ ഖനി, അര്‍ഷാദ് അലി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഇവര്‍ ഉള്‍ക്കടലിലെ കാരിയര്‍മാര്‍ മാത്രമാണെന്നാണ് നിഗമനം. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയ ഉള്‍ക്കടലില്‍ ലഹരിമരുന്ന് എത്തിക്കേണ്ട സ്ഥലം സാറ്റലൈറ്റ് ഫോണ്‍ വഴി നിര്‍ദേശിക്കും. ഉള്‍ക്കടലില്‍ കാത്തു നില്‍ക്കുന്ന മറ്റൊരു സംഘത്തിന് ഇത് കൈമാറും. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാനിലെ തുറമുഖങ്ങളിലെത്തുന്ന ലഹരിമരുന്നാണ് ഇറാനിയന്‍ സംഘങ്ങള്‍ ഉള്‍ക്കടലില്‍ വച്ച് കൈമാറുന്നത്. ഇത് പിന്നീട് പാകിസ്ഥാനില്‍ നിന്നുള്ള കള്ളക്കടത്ത് സംഘങ്ങള്‍ ഇന്ത്യന്‍ തീരത്ത് എത്തിക്കുമെന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴി.

 

Exit mobile version